ന്യൂഡല്‍ഹി: കലാരൂപങ്ങളിലൂടെയോ പ്രസംഗങ്ങളിലൂടെയോ ഏതെങ്കിലും സമുദായത്തെ അപമാനിക്കാന്‍ ഭരണഘടന അനുവദിക്കുന്നില്ലെന്ന് സുപ്രിം കോടതി. മന്ത്രിമാര്‍ ഏതെങ്കിലും സമുദായത്തെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കരുതെന്നും ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍ പറഞ്ഞു. നെറ്റ്ഫ്ലിക്സ് സിനിമയായ ‘ഗൂഷ്‌ഖോര്‍ പണ്ഡിറ്റി’നെതിരെയുള്ള ഹരജികള്‍ തീർപ്പാക്കവേയാണ് കോടതി ഇങ്ങനെ പറഞ്ഞത്. മിയ മുസ്‌ലിംകള്‍ക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ നിരന്തരം വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുമ്പോള്‍ ശ്രദ്ധേയാണ് ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്റെ നിരീക്ഷണം.
ഭരണകൂടത്തിന്റെ ഭാഗമായവര്‍ക്കോ അല്ലാത്തവര്‍ക്കോ ആര്‍ക്കും ഒരു സമുദായത്തെ പ്രസംഗത്തിലൂടെയോ മീമുകളിലൂടെയോ കാര്‍ട്ടൂണുകളിലൂടെയോ മറ്റ് കലാരൂപങ്ങളിലൂടെയോ അപമാനിക്കാനോ വില്ലനായി കാണിക്കാനോ ഭരണഘടന അനുവാദം നല്‍കുന്നില്ലെന്ന് ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍ പറഞ്ഞു. മന്ത്രിമാരെ പോലുള്ള ഉന്നത ഭരണഘടനാ പദവികള്‍ വഹിക്കുന്ന പൊതുപ്രവര്‍ത്തകര്‍ മതം, ജാതി, ഭാഷ, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു സമൂഹത്തെയും ലക്ഷ്യംവെക്കരുത് -കോടതി പറഞ്ഞു.





























