ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ജോലി നൽകിയ വിജയ് സർക്കാരിന്‍റെ തീരുമാനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ദുരന്തത്തിനിരകളായ കുടുംബങ്ങളെ സഹായിക്കാനുള്ള സർക്കാരിന്റെ നയപരമായ തീരുമാനത്തെ എന്തിന് ചോദ്യംചെയ്യുന്നുവെന്നാണ് സുപ്രീംകോടതിയുടെ ചോദ്യം. ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. “ഒരു ദുരന്തമുണ്ടാകുകയും ആളുകൾ മരിക്കുകയും ചെയ്യുമ്പോൾ കുടുംബങ്ങൾക്ക് ആശ്വാസം നൽകാനും നഷ്ടപരിഹാരം നൽകാനും സർക്കാർ തീരുമാനിച്ചാൽ, ജോലി നൽകരുത് എന്ന് പറയാൻ മറ്റുള്ളവർക്ക് എന്ത് അവകാശമാണുള്ളത്?
കുടുംബത്തിന്‍റെ ആശ്രയമായിരുന്ന ആൾ ദുരന്തത്തിൽ മരിച്ചാൽ മകനോ മകൾക്കോ ജോലി നൽകാൻ സർക്കാരിന് ഉത്തരവാദിത്തമില്ലേ?” എന്നാണ് കോടതി ചോദിച്ചത്.കഴിഞ്ഞ സെപ്റ്റംബറിൽ വിജയ് നയിച്ച തമിഴക വെട്രി കഴകത്തിന്‍റെ റാലിയിലുണ്ടായ തിക്കിലും തിരക്കിലും കുട്ടികളടക്കം 41 പേരാണ് കൊല്ലപ്പെട്ടത്. വിജയ് വൈകിയെത്തിയതും ആവശ്യത്തിന് കുടിവെള്ളവും പ്രാഥമിക സൗകര്യങ്ങളും ഇല്ലാതിരുന്നതുമാണ് ദുരന്തത്തിന് കാരണമെന്ന് പോലീസ് കണ്ടെത്തൽ. എന്നാൽ ഈ ആരോപണങ്ങൾ തള്ളിയ ടിവികെ പോലീസ് വീഴ്ചയും രാഷ്ട്രീയ ഗൂഢാലോചനയുമാണ് അപകടത്തിന് കാരണമായതെന്ന് ആരോപിച്ചു.






























