ലഖ്‌നൗ: യോഗി ആദിത്യനാഥ് സർക്കാരിന് കനത്ത തിരിച്ചടി. അയോധ്യ സംഭാവനക്കൊള്ള പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായയുടെ അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്. ഉപാധ്യായയ്‌ക്കെതിരെ ഭാവിയിൽ രജിസ്റ്റർ ചെയ്തേക്കാവുന്ന മറ്റ് എഫ്ഐആറുകൾക്കും ഈ ഇടക്കാല സംരക്ഷണം ബാധകമായിരിക്കുമെന്ന നിർണ്ണായക പരാമർശവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.അഭിഷേക് ഉപാധ്യായയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്ഐആറിന്റെ പകർപ്പ് എത്രയും വേഗം അദ്ദേഹത്തിന് കൈമാറാനും സുപ്രിംകോടതി നിർദേശം നല്‍കി.
പകർപ്പ് ലഭിച്ച ശേഷം കേസ് റദ്ദാക്കുന്നതിനോ മറ്റു ആശ്വാസങ്ങൾക്കോ വേണ്ടി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാരന് കോടതി അനുമതി നൽകുകയും ചെയ്തു.ഗാസിയാബാദിലെ ഒരു റോഡപകടവുമായി ബന്ധപ്പെട്ടാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഷേക് ഉപാധ്യായ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ആഗസ്റ്റ് 18ന് ഇന്ദിരാപുരം പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അഭിഷേക് ഉപാധ്യായയുടെ കാര്‍ ബൈക്ക് യാത്രികനെ ഇടിച്ചുവെന്നും മോശം വാക്കുകള്‍ പ്രയോഗിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്‌ഐറില്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം ഉപാധ്യായ നിഷേധിച്ചിരുന്നു. താന്‍ മകളെ സ്‌കൂളില്‍ നിന്ന് കൂട്ടി തിരിച്ചുവരുമ്പോള്‍ ഒരു ബൈക്ക് യാത്രികന്‍ ഒരു കാരണവുമില്ലാതെ കാറിനടുത്തെത്തി ബഹളംവെക്കുകയായിരുന്നെന്ന് ഉപാധ്യായ പറഞ്ഞു.
കാര്‍ ബൈക്കില്‍ തട്ടിയിട്ടേ ഇല്ല. മകള്‍ കൂടെയുള്ളതിനാല്‍ ബഹളംവെച്ചയാളോട് തര്‍ക്കിക്കാന്‍ പോലും നില്‍ക്കാതെ താന്‍ സ്ഥലത്തുനിന്ന് പോയെന്നും ഉപാധ്യായ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ നടുക്കിയ രാമക്ഷേത്ര കൊള്ള പുറത്തുകൊണ്ടുവന്ന് അഭിഷേക് ഉപാധ്യായ ആയിരുന്നു. അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ ഭാഗമായി പുറത്തുകൊണ്ടുവന്ന വാർത്തകളുടെ പകപോക്കലെന്ന നിലയിലാണ് പോലീസ് കള്ളക്കേസുകൾ ചുമത്തുന്നതെന്ന് അഭിഷേക് ഉപാധ്യായ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
































