ഡല്‍ഹി: ജാമ്യവ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെട്ട് മഅ്ദനി സമർപ്പിച്ച ഹർജി സുപ്രിംകോടതി ഏപ്രിൽ 13ലേക്ക് മാറ്റി. അന്തിമ വാദം മാത്രം ബാക്കി നിൽക്കെ മഅ്ദനി ജയിലിൽ തുടരണോയെന്ന് കോടതി ചോദിച്ചു. ജാമ്യവ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. കർണാടക സർക്കാർ ഈ മാസം 17 വരെ സമയം ചോദിച്ചെങ്കിലും 13ന് ഹരജി പരിഗണിക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കുകയായിരുന്നു. ജസ്റ്റിസ് അജയ് റസ്‌ത്തോഗി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മുതിർന്ന അഭിഭാഷകൻ കപിൽസിബൽ ആണ് അബ്ദുനാസർ മദനിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. ആയുർവേദ ചികിത്സ അനിവാര്യമാണെന്നും പിതാവിൻറെ ആരോഗ്യ നില വഷളായതിനാൽ അദ്ദേഹത്തെ കാണണമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
കുറച്ചുനാൾ മുൻപ് പക്ഷാഘാത ലക്ഷണങ്ങൾ കൊണ്ടുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മഅ്ദനിയെ ബംഗ്ലൂരിലെ ആസ്റ്റർ സി എം ഐ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് എം ആർ ഐ സ്‌കാൻ ഉൾപ്പെടെയുള്ള വിവിധ പരിശോധനകൾക്ക് വിധേയമാക്കിയിരിന്നു.ആ പരിശോധനകളിൽ ഹൃദയത്തിൽ നിന്ന് തലച്ചോറിലേക്ക് പോകുന്ന പ്രധാന ഞരമ്പുകളിൽ (ഇന്റേണൽ കരോട്ടിട് ആർട്ടറി) രക്തയോട്ടം വളരെ കുറഞ്ഞ രീതിയിലാണെന്നും അതിനാലാണ് ഇടവിട്ട് കൈകൾക്ക് തളർച്ച, സംസാരശേഷിക്ക് കുറവ് സംഭവിക്കുക തുടങ്ങീ പക്ഷാഘാത ലക്ഷണങ്ങൾ ഉണ്ടാകുന്നതെന്നും അത് പരിഹരിക്കാൻ ഉടൻ സർജറി വേണമെന്നും നിർദേശിച്ചിരുന്നു.





























