തിരുവല്ല : അന്ധനായ വൃദ്ധനെ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കയറ്റിവിടുന്ന സുപ്രിയ എല്ലാവര്‍ക്കും സുപരിചിതയായിക്കഴിഞ്ഞു. തിരുവല്ലയിലെ സ്വകാര്യ വസ്ത്രശാലയിലെ ഈ ജീവനക്കാരി സമൂഹത്തിന് നല്‍കിയ സന്ദേശം വളരെ വലുതാണ്, അതുകൊണ്ടുതന്നെ ജീവിതത്തിന്റെ നാനാതുറകളിലും പെട്ടവര്‍ സുപ്രിയക്ക് അഭിനന്ദനങ്ങളുമായി എത്തി. എന്നാല്‍ അന്ധനായ വൃദ്ധനെ ആരും അന്വേഷിച്ചില്ല എന്നത് സമൂഹത്തിന്റെ അന്ധത എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്നു. അന്ധനായ വൃദ്ധന്റെ പുറകെ പോയാല്‍ അതിന് വാര്‍ത്താപ്രാധാന്യം ലഭിക്കില്ലെന്നതും അന്വേഷിച്ചു ചെന്നാല്‍ സഹായം നല്‍കേണ്ടിവരുമോ എന്ന ചിന്തയുമൊക്കെ ആളുകളെ ഇതില്‍നിന്നും പിന്തിരിപ്പിച്ചിരിക്കാം.
എന്നാല്‍ അല്‍പ്പം വൈകിയാണെങ്കിലും ആ അന്ധനായ വൃദ്ധനെ കണ്ടുപിടിക്കുവാന്‍ ഒരുകൂട്ടം മനുഷ്യസ്നേഹികള്‍ മുന്നോട്ടുവന്നതില്‍ അഭിമാനിക്കാം. സാമൂഹ്യ പ്രവര്‍ത്തകനായ ഡോ. ജോൺസൺ വി. ഇടിക്കുളയുടെ നേത്രുത്വത്തില്‍ തിരുവല്ലയിലെ സിബി സാം തോട്ടത്തിൽ, കെ.എസ്.ആർ.ടി.സി. കണ്ടക്ടർ സുരേഷ് പി.ഡി, വിൻസൺ പൊയ്യാലുമാലിൽ, സുരേഷ് വാസവൻ എന്നിവർ ചേർന്ന് സുപ്രിയയെ താരമാക്കിയ ആ അന്ധനായ വൃദ്ധനെ ഒടുവില്‍ കണ്ടുപിടിച്ചു. തിരുവല്ല കറ്റോട് തലപാലയിൽ ജോസിന്റെ (62) വീട്ടിൽ എത്തി ഇവര്‍ ഇദ്ദേഹത്തിനെ വേദനാജനകമായ കഥകള്‍ മനസ്സിലാക്കി. 100% അന്ധതയാണെങ്കിലും ജോസിന്റെ അകക്കണ്ണുകൾ ഇന്നും പ്രകാശിക്കുന്നു. ദുരിതകഥകള്‍ പങ്കുവെക്കുമ്പോള്‍ കാഴ്ചയില്ലാത്ത ആ കണ്ണുകളില്‍ നിന്നും ഒഴുകിയിറങ്ങിയ കണ്ണുനീര്‍ ആരെയും കരയിപ്പിക്കും.
ചോർന്നൊലിച്ച് ഏത് സമയവും താഴെ വീഴാവുന്ന നിലയിലായിരുന്ന ജോസിന്റെ വീടിന്റെ അവസ്ഥ കണ്ട് ഒരു സന്നദ്ധ സംഘടന വീട് വെച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. വീടിന്റെ നിർമ്മാണം ആരംഭിച്ചെങ്കിലും 10 വർഷമായിട്ടും പൂര്‍ത്തിയായില്ല. പണി തീരാത്തതിനാല്‍ വൈദ്യുതിയും കടന്നുവന്നിട്ടില്ല. പലരും നല്‍കുന്ന സഹായംകൊണ്ട് വീടിന്റെ പണികൾ പൂര്‍ത്തിയാക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് അന്ധനായ ജോസ്. ഇനിയും അഞ്ചു ലക്ഷം രൂപകൂടി വേണ്ടി വരും. ജോസിന്റെ ഭാര്യ സിസിൽ ജോസ് ആസ്മ രോഗിയാണ്. മുടിവെട്ട് തൊഴിലാളിയായ മൂത്തമകന്റെ ഏക വരുമാനം കൊണ്ടാണ് ഏഴുപേര്‍ അടങ്ങുന്ന കുടുംബം ജീവിക്കുന്നത്. 1300 രൂപ ക്ഷേമ പെൻഷനായി ജോസിന് ലഭിക്കുന്നെണ്ടെങ്കിലും അത് മരുന്നിന് പോലും തികയുന്നില്ല. ഇളയ മകൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ഓൺലൈൻ പഠനത്തിന് ഒരു നല്ല ഫോണോ ടെലിവിഷനോ ഇല്ല. ആകെയുള്ളത് കീ പാഡ് പോലും വ്യക്തമല്ലാത്ത ഒരു പഴഞ്ചൻ ഫോൺ.
ജോസിനെയും കുടുംബത്തെയും കഴിയുന്ന രീതിയില്‍ സഹായിക്കണം എന്ന ചിന്തയിലാണ് ഇവരുടെ ബാങ്ക് അക്കൌണ്ട് നമ്പര്‍ ജോൺസൺ വി. ഇടിക്കുള ആവശ്യപ്പെട്ടത്. ഇത് സമൂഹ മാധ്യമങ്ങളിലൂടെ മറ്റുള്ളവരിലേക്ക് എത്തിച്ചാല്‍ ചിലരെങ്കിലും ഇവരെ സഹായിക്കുവാന്‍ മുന്നോട്ടുവന്നാല്‍ ഈ ‘അന്ധനായ വൃദ്ധന്റെ’ ഇപ്പോഴുള്ള പരിതാപകരമായ അവസ്ഥ മാറുകയും ചെയ്യും. ജോസ് നല്‍കിയ അക്കൌണ്ട് വിവരങ്ങളുമായി എസ്.ബി.ഐ കറ്റോട് ബ്രാഞ്ചില്‍ എത്തിയപ്പോഴാണ് അറിയുന്നത് ഈ അക്കൌണ്ട് നിര്‍ജീവമാണെന്ന്. കഴിഞ്ഞ 11 വര്‍ഷമായി ഒരു ഇടപാടുകളും നടത്തിയിട്ടില്ലെന്നു മാത്രമല്ല അക്കൌണ്ടില്‍ മതിയായ തുകയുമില്ല. തുടര്‍ന്ന് ഈ അക്കൌണ്ടില്‍ ചെറിയൊരു തുക നിക്ഷേപിച്ച് അക്കൌണ്ട് വീണ്ടും സജീവമാക്കിയതിനു ശേഷമാണ് തിരുവല്ലയിലെ ഈ പൊതുപ്രവര്‍ത്തകര്‍ തിരികെ പോന്നത്.
ഈ അന്ധനായ വൃദ്ധനെ സഹായിക്കുവാന്‍ കഴിവും മനസ്സുമുള്ളവര്‍ക്ക് അങ്ങനെ ചെയ്യാം. ജോസിന്റെ അക്കൌണ്ട് വിവരങ്ങളോടൊപ്പം ഇദ്ദേഹത്തെ സന്ദര്‍ശിച്ച സാമൂഹ്യ പ്രവര്‍ത്തകനായ ഡോ. ജോൺസൺ വി. ഇടിക്കുളയുടെ നമ്പറും നല്‍കുന്നു. അന്ധനായ വൃദ്ധന്റെ കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ഇദ്ദേഹത്തെയും ബന്ധപ്പെടാം.
ഡോ. ജോൺസൺ വി. ഇടിക്കുള – 90618 05661
Name. Mr. JOSE
ACCOUNT NO. 57009949480
IFSC. SBIN0070437.
SBI KATTODE BRANCH
MICR. 689002905.