തിരുവനന്തപുരം : ആകാശവാണിയിലെ ഉന്നത ഉദ്യോഗസ്ഥ , എന്നാൽ ഇന്ന് ഈ അമ്മയുടെ ജീവിതം സ്വന്തം മനോനിയന്ത്രണത്തിൽ പോലുമല്ല. ഇത് രാധാറാണി ആരും ആശ്രയമില്ലാതെ 84-ാം വയസ്സില്‍ മാനസികമായും ശാരീരികമായും തളര്‍ന്ന് തിരുവനന്തപുരത്തെ ശരണാലയത്തിലാണ് ഇവർ. ഇഎംഎസിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും അസോസിയേഷന്‍ ഓഫ് റേഡിയോ ആന്‍ഡ് ടെലിവിഷന്‍ എന്‍ജിനീയറിങ് എംപ്ലോയീസ് സെക്രട്ടറിയുമായിരുന്നു രാധാ റാണി. അഞ്ചുതെങ്ങ് സ്വദേശിയായ രാധാ റാണിയ്ക്ക് മാനസിക പിരിമുറുക്കത്തിനു പുറമെ ക്യാന്‍സര്‍ രോഗവും ഉണ്ട്. പഞ്ചാബിയായിരുന്ന ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു. അവിവാഹിതയായ മകളും രോഗിയാണ്.
ആകാശവാണിയിലെ ഉന്നത ഉദ്യോഗസ്ഥയായിരുന്ന ഇവരുടെ സര്‍വീസ് ആനൂകൂല്യങ്ങള്‍ തടഞ്ഞു വെച്ചിരിക്കുകയാണ്. എന്നാൽ ഇത് തിരിച്ചുകിട്ടാൻ ആരോരുമില്ലാത്ത തനിയ്‌ക്കായി സുരേഷ്ഗോപി ഇടപെടുമെന്ന പ്രതീക്ഷ ഈ അമ്മ തുറന്ന് പറഞ്ഞിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോളാണ് എല്ലാ സഹായവും ചെയ്യാൻ തയ്യാറാണെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയത്. പിന്നാലെ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി എല്‍ മുരുകൻ വിഷയത്തില്‍ പ്രസാര്‍ഭാരതി സിഇഒയുടെ വിശദീകരണം തേടി.
രോഗിയാണെന്നും ജീവിതം വളരെ ദയനീയാവസ്ഥയിലാണെന്നും സർവ്വീസ് ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും കാണിച്ച് രാധാ റാണി മന്ത്രിയ്‌ക്ക് കത്തെഴുതിയിരുന്നു. ഇതില്‍ സ്വീകരിച്ച നടപടികളെ കുറിച്ചാണ് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. രാധാറാണിയെ പിരിച്ചുവിട്ട ഉത്തരവ് പിന്‍വലിച്ച് പെന്‍ഷന്‍ ലഭിക്കാന്‍ സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് റേഡിയോ ആന്‍ഡ് ടെലിവിഷന്‍ എന്‍ജിനീയറിങ് എംപ്ലോയീസും കേന്ദ്ര മന്ത്രിയ്‌ക്ക് നിവേദനം നല്‍കി.





























