പത്തനംതിട്ട : സഹോദരിമാരായ കുട്ടികളെ പീഡിപ്പിച്ച കേസുകളിൽ പ്രതിക്ക് 21 വർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ച് പത്തനംതിട്ട അതിവേഗ പോക്സോ കോടതി. ഇടയാറന്മുള എരുമക്കാട് സ്വദേശി മോഡിയിൽ വീട്ടിൽ സുരേഷ് (കായൽ മാടൻ) എന്നയാളെയാണ് ശിക്ഷിച്ചത്. ആറന്മുള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മനോജ് സി.കെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ രണ്ടു കേസുകളിലാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജി മഞ്ജിത് ടി. ശിക്ഷ വിധിച്ചത്. പ്രതി 2018 മുതൽ 2021 വരെയുള്ള കാലയളവിൽ പല രാത്രികളിൽ കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുമായിരുന്നു.
കുട്ടികൾ ഈ വിവരം സ്കൂളിലെ പ്രധാന അധ്യാപികയോട് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറം ലോകമറിയുന്നത്. 2023 ൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഒളിവിൽ പോവുകയും 2025 വീണ്ടും പിടിക്കപ്പെടുകയും ചെയ്തു. ഇരു കേസുകളിലും ജീവപര്യന്തം കഠിന തടവിനു പുറമെ മറ്റു വിവിധ വകുപ്പുകൾ പ്രകാരം 21വർഷവും 7 മാസവും കഠിന തടവും 2,50,000 രൂപ പിഴയും അടയ്ക്കണമെന്ന് കോടതി വിധിച്ചു. കായൽ മാടൻ എന്നറിയപ്പെടുന്ന സുരേഷ് എം.കെ മറ്റു പല കേസുകളിലും പ്രതിയാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് റോഷൻ തോമസ് ഹാജരായി.





























