പത്തനംതിട്ട : ശബരിമല വിമാനത്താവള പദ്ധതിയുടെ സർവേ പൂർത്തിയാകുന്നു. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന് മുന്നോടിയായാണ് സർവേ നടപടികൾ പൂർത്തിയാകുന്നത്. പദ്ധതിയുടെ വിവരങ്ങൾ അടക്കം കൂടുതൽ കാര്യങ്ങൾ മുഖ്യമന്ത്രി വരും ദിവസങ്ങളിൽ വെളിപ്പെടുത്താൻ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ സ്ഥലമേറ്റെടുപ്പിനു മുന്നോടിയായുള്ള സർവേയും അതിർത്തി നിർണയവും ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു. വിമാനത്താവളത്തിന്റെ റൺവേ അവസാനിക്കുന്ന സ്ഥലമായ ഓരുങ്കൽക്കടവിൽ നിന്നായിരുന്നു സർവേയുടെ തുടക്കം. സർവേയുടെയും അതിർത്തി നിർണയത്തിന്റെയും ഉദ്ഘാടനം ഗവ. ചീഫ് വിപ് എൻ ജയരാജ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ എന്നിവർ ചേർന്നാണ് നിർവഹിച്ചത്.
ഡിജിറ്റൽ അളവ് ഉപകരണമായ ഡിഫ്രൻഷ്യൽ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം വഴിയാണ് സ്ഥലമളന്ന് അതിർത്തി നിർണയിച്ച് കല്ല് സ്ഥാപിക്കുന്നത്. നിശ്ചിത സ്ഥലത്ത് ഉറപ്പിക്കുന്ന ഈ ഉപകരണത്തിൽ ഉപഗ്രഹ സംവിധാനം വഴി 25 കിലോമീറ്റർ വരെ ദൂരത്തിൽ സ്ഥലമളക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. തിരുവല്ല ആസ്ഥാനമായ ബിലീവേഴ്‌സ് ചർച്ചിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ചെറുവള്ളി എസ്റ്റേറ്റിലെ 2226 ഏക്കറും സമീപ പ്രദേശത്തെ 200 ഏക്കർ സ്വകാര്യ ഭൂമിയുമാണ് ആദ്യം അളന്നു തിരിച്ച് അതിർത്തി കല്ലുകൾ സ്ഥാപിക്കുന്നത്. സർവേ പൂർത്തിയാകുമ്പോൾ വിമാനത്താവളത്തിനായി ഏറ്റെടുക്കേണ്ടി വരുന്ന സ്ഥലത്തിന്റെ വിസ്തൃതിയും രൂപരേഖയും സംബന്ധിച്ച് വ്യക്തത ലഭിക്കും.ഇതിന് ഏകദേശം രണ്ട് മാസം സമയം എടുത്തേക്കും. ഇതേ സമയം തന്നെ പദ്ധതി രൂപ രേഖയും മറ്റും തയ്യാറാക്കുന്ന പ്രവർത്തനവും നടക്കുന്നുണ്ട്. മുഖ്യമന്ത്രി പദ്ധതി പ്രദേശത്തു എത്തുമ്പോൾ വിമാനത്താവളം സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭിച്ചേക്കും.