മുംബൈ : ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ് പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് സംവിധാന സഹായി ഋഷികേശ് പവാർ അറസ്റ്റിൽ. നർകോട്ടിക് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം മുതൽ ഇയാൾ ഒളിവിലായിരുന്നു. സുശാന്ത് സിങ്ങിന്‍റെ മരണവുമായി ബന്ധപ്പെട്ട് എൻ.സി.ബി അന്വേഷിക്കുന്ന മയക്കുമരുന്നു കേസിൽ ഋഷികേശ് പവാർ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയെങ്കിലും മുംബൈ സെഷൻസ് കോടതി തള്ളി. തുടർന്ന് എൻ.സി.ബി ഉദ്യോഗസ്ഥർ പവാറിന്‍റെ ചെമ്പൂരിലുള്ള വീട്ടിൽ എത്തിയെങ്കിലും പവാർ സ്ഥലം വിട്ടിരുന്നു.
കഴിഞ്ഞ വർഷം സെപ്തംബറിൽ സുശാന്തുമായി ബന്ധപ്പെട്ട നിരവധി പേരെ ചോദ്യം ചെയ്ത കൂട്ടത്തിൽ പവാറിനേയും എൻ.സി.ബി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്തതിൽ സുശാന്ത് സിങ്ങിന് മയക്കു മരുന്ന് എത്തിച്ചു നൽകിയതിൽ ഇയാളുടെ പങ്ക് പുറത്തായിരുന്നു. ജനുവരി എട്ട് മുതൽ നർകോട്ടിക് കൺട്രോൾ ബ്യൂറോ പവാറിനെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. പണത്തിനു വേണ്ടി മയക്കു മരുന്ന് സംഘടിപ്പിച്ച് സുശാന്തിന് എത്തിച്ചു നൽകുകയാണ് ഋഷികേശ് പവാർ ചെയ്തിരുന്നത് . ഇക്കാര്യം സുശാന്തിന്റെ ജോലിക്കാരിലൊരാളായ ദീപേഷ് സാവന്ത് എൻ.സി.ബിക്ക് മൊഴി നൽകുകയും ചെയ്തിരുന്നു. ഋഷികേശ് പവാറിനെ ബുധനാഴ്ച കോടതിക്ക് മുമ്പാകെ ഹാജരാക്കുമെന്ന് നർകോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ വ്യക്തമാക്കി.