കോയിപ്പുറം: അയിരൂർ സ്വദേശിയായ യുവാവിനെയും ബന്ധുവിനെയും പിച്ചാത്തി കൊണ്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കോയിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. കോയിപ്പുറം വെള്ളിയറ അഞ്ചുപുരക്കൽ സ്വദേശി കണിയാംപടി പ്ലാങ്കമൺ പുളിമൂട്ടിൽ വീട്ടിൽ രാജീവ് പി.ആർ (33)നെയാണ് പോലീസ് പിടികൂടിയത്. ജൂൺ 21 ഞായറാഴ്ച വൈകിട്ടോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയും അയൽവാസിയായ സുജിയും തമ്മിലുള്ള വഴി തർക്കത്തിന്റെ പേരിൽ സുജിയുടെ വീട്ടിൽ പിച്ചാത്തിയുമായി എത്തിയ പ്രതി വീട്ടിൽ അതിക്രമിച്ചു കടക്കുകയും സുജിയുടെ വയറിനും വലതു കൈയിലും കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു.
ഇതുകണ്ട് തടസ്സം പിടിക്കാൻ എത്തിയ ബന്ധു സൈമണിനെ നെഞ്ചിലും ശരീരമാസകലവും വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചു. തുടർന്ന് പ്രതി സ്ഥലത്തുനിന്ന് ഓടി രക്ഷപെട്ടു. പരിക്കേറ്റ ഇവർ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തില്‍ ഇവരുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത കോയിപ്പുറം പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടി. ആക്രമിക്കാൻ ഉപയോഗിച്ച പിച്ചാത്തി കണ്ടെടുക്കുകയും ചെയ്തു. ഇൻസ്പെക്ടർ എസ്.എച്ച്.ഓ ഉമേഷ്. എം, എസ്.ഐ മിഥുൻ അശോക്, എസ്.സി.പി.ഓ മാരായ സുരേഷ്, അഭിലാഷ്, ഷബാന, സി.പി.ഓ മാരായ പരശുറാം, അനന്തു എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





























