കോഴിക്കോട്: എടിഎം കാർഡും മൊബൈൽ ഫോണും മോഷ്ടിച്ച് ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത മോഷ്ടാവ് ഒടുവിൽ പോലീസിന്‍റെ പിടിയിൽ. കർണാടക സ്വദേശി നാഗരാജ് ആണ് കോഴിക്കോട് ടൗൺ പോലീസിന്‍റെ പിടിയിലായത്. തട്ടിപ്പിന് ശേഷം മുങ്ങിയ നാഗരാജിനെ തെലങ്കാനയിൽ നിന്നാണ് പോലീസ് പിടികൂടിയത്. കോഴിക്കോട്ടെ ലോഡ്ജിൽ താമസിച്ചിരുന്ന മലപ്പുറം സ്വദേശി ബഷീറിന്‍റെ ഫോണും എടിഎം കാർഡും തട്ടിയെടുത്താണ് പ്രതി ഒന്നര ലക്ഷം രൂപ കവർന്നത്. കഴിഞ്ഞ മാസം 26നായിരുന്നു മോഷണം നടന്നത്.
ബഷീറിന്‍റെ മൊബൈലും എ ടി എം കാർഡും കവർന്ന നാഗരാജ്, വിദഗ്ധമായി എടിഎം പിൻ നമ്പർ മാറ്റുകയായിരുന്നു. തുടർന്ന് പലപ്പോഴായി എടിഎം ഉപയോഗിച്ച് അക്കൌണ്ടിൽ നിന്നും പണം പിൻവലിച്ചു. പണം വിൻവലിച്ചതിന് പുറമേ, എ ടി എം കാർഡുപയോഗിച്ച് സ്വർണാഭരണവും ഓൺലൈനിലൂടെ മൊബൈൽ ഫോണും വാങ്ങി. ഓർഡർ ചെയ്ത പുതിയ ഫോൺ കൈപ്പറ്റിയതോടെ ഇയാൾ നാടുവിടുകയായിരുന്നു. ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം വരാതിരിക്കാനായി പ്രതി ബഷീറിന്‍റെ സിംകാർഡ് കസ്റ്റമർ കെയറിലേക്ക് കോള്‍ ഡൈവേർട്ട് ചെയ്തും വെച്ചതായി പോലീസ് കണ്ടെത്തി.