കണ്ണൂർ: കണ്ണൂർ ഇരിട്ടി വാണിയപ്പാറ ഉണ്ണിയേശു പള്ളി സെമിത്തേരിയിലെ ഒരു കല്ലറയിൽ രണ്ട് മൃതദേഹമെന്ന് സംശയം. സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. സെമിത്തേരിയിൽ ഒരു കല്ലറയിൽ ഒരേസമയം രണ്ട് മൃതദേഹങ്ങൾ അടക്കം ചെയ്യാറില്ല. സംഭവം ശ്രദ്ധയിൽ പെട്ടയുടൻ പോലീസിനെ അറിയിച്ചെങ്കിലും മതിയായ നടപടി സ്വീകരിച്ചില്ലെന്നും അട്ടിമറി സംശയിക്കുന്നുണ്ടെന്നും ഇടവകാംഗം ജിൽസി ഉണ്ണിമക്കൽ പ്രതികരിച്ചു.പള്ളിയോട് ചേർന്ന് നിലകൊള്ളുന്ന പൊതുസെമിത്തേരിയിലെ കല്ലറകളിലൊന്നിലാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയെന്ന നാട്ടുകാരുടെ ആരോപണം.
കഴിഞ്ഞ 13ന് മരണപ്പെട്ടയാളെ ഇവിടെ അടക്കം ചെയ്യുന്നതിനായി സ്ലാബ് നീക്കം ചെയ്തപ്പോഴാണ് രണ്ട് മൃതദേഹങ്ങൾ അടക്കം ചെയ്ത നിലയിൽ കണ്ടെത്തിയതെന്ന് നാട്ടുകാരും പള്ളി അധികൃതരും പറഞ്ഞു. മൃതദേഹങ്ങളിലൊന്ന് പെട്ടിയിലും മറ്റൊന്ന് പ്ലാസ്റ്റിക്ക് പായയിൽ പൊതിഞ്ഞ നിലയിലുമാണുള്ളത്. എന്നാൽ, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത് മൃതദേഹം തന്നെയാണോയെന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ഇത് അസ്വാഭാവികമായ കാഴ്ചയാണെന്നും പുറത്ത് നിന്നാരെങ്കിലും കൊലപാതകം നടത്തി ഇവിടെ കൊണ്ടുവന്ന് അടക്കം ചെയ്തതാവാകാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ ആരോപിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
അതേസമയം, അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസിന്‍റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും നാട്ടുകാരിൽ ചിലർ ആരോപിച്ചു. രണ്ട് മൃതദേഹം കണ്ടെത്തിയെന്ന സംശയത്തിന് പിന്നാലെ 14ന് പോലീസിനെ നാട്ടുകാർ വിവരമറിയിച്ചെങ്കിലും ഉടൻ സ്ഥലത്തെത്തി പരിശോധന നടത്താൻ കരിക്കോട്ടുപുര പോലീസ് തയ്യാറായിരുന്നില്ല. പിന്നീട്, വിശ്വാസികളും നാട്ടുകാരും സമൂഹമാധ്യമങ്ങളിലൂടെ വിഷയം കൂടുതൽ ചർച്ച ചെയ്യാൻ തുടങ്ങിയതോടെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കാൻ നിർബന്ധിതരാകുകയായിരുന്നെന്നാണ് വിവരം. ക്രിസ്ത്യൻ സമുദായത്തിനകത്തെ ഒരു സെമിത്തേരിയിലും ഇത്തരമൊരു രീതിയില്ലെന്നും അറിഞ്ഞവർ പുറത്ത് പറയാതെ മറച്ചുവെച്ചെന്നും ഇടവകാംഗം ജിൽസ് ഉണ്ണിമക്കൽ പ്രതികരിച്ചു.




























