ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവോണത്തോണി മുങ്ങി കേടുപാടുകൾ സംഭവിച്ചു. തോണിക്ക് ദ്വാരം വീണതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടത്തെത്തുടർന്ന് തോണിയുടെ മണ്ഡപത്തിന്റെ മകുടം ഉൾപ്പെടെ ഇളകിപ്പോയിട്ടുണ്ട്. 2022-ൽ നിർമ്മിച്ച പുതിയ തിരുവോണത്തോണിക്കാണ് ഈ അപകടം സംഭവിച്ചത്. എല്ലാ വർഷവും കൃത്യമായ അറ്റകുറ്റപ്പണികൾ നടത്തിയാണ് തിരുവോണത്തോണി നീറ്റിലിറക്കാറുള്ളത്. എന്നാൽ ഇത്തവണ ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്ന് മതിയായ പരിചരണമോ അറ്റകുറ്റപ്പണികളോ ഉണ്ടായില്ലെന്ന് കടുത്ത വിമർശനം ഉയരുന്നുണ്ട്.
ബോർഡിന്റെ ഈ അനാസ്ഥയാണ് തോണിക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമെന്നാണ് പ്രധാന ആരോപണം. തിരുവോണ ദിനത്തിൽ സദ്യയ്ക്കുള്ള സാധനങ്ങളുമായി എത്തുന്ന ഈ തോണിക്ക് ഇത്തരത്തിൽ കേടുപാടുകൾ സംഭവിച്ചത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. തിരുവോണത്തിന് ഇനി ആറ് ദിവസം മാത്രമാണ് ബാക്കിയുള്ളത്. അതിനാൽ തന്നെ എത്രയും വേഗം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി തോണി വീണ്ടും സജ്ജമാക്കേണ്ടത് അനിവാര്യമാണ്. നിലവിൽ തോണി കരയ്ക്കുകയറ്റി അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്.






























