ന്യൂഡൽഹി : മുല്ലപെരിയാർ മെഗാ കാർ പാർക്കിങ് കേസിലെ തെളിവെടുപ്പ് നടപടികൾ സുപ്രീംകോടതിയിൽ പുരോഗമിക്കുന്നതിനിടെ പുതിയ സ്പെഷ്യൽ കൗൺസലിനെ കേരളം നിയമിച്ചു. പ്രമുഖ അഭിഭാഷകൻ റോയ് എബ്രഹാമിനെയാണ് കേരളം സ്പെഷ്യൽ കൗൺസിലായി നിയമിച്ചത്. കേരളവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയും, വിവിധ ട്രിബ്യുണലുകളും പരിഗണിക്കുന്ന അന്തർ സംസ്ഥാന നദീജല തർക്ക കേസുകളിലും റോയ് എബ്രഹാം സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഹാജരാകും. സീനിയർ അഭിഭാഷകൻ മോഹൻ കതാർക്കിക്ക് ഒപ്പം റോയ് എബ്രഹാം ഹാജരാകുമെന്നാണ് സംസ്ഥാന സർക്കാർ പുറത്ത് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് മുല്ലപെരിയാർ ഉൾപ്പടെയുള്ള അന്തർ സംസ്ഥാന നദീജല തർക്ക കേസുകളിൽ ഹാജരാകാൻ അഭിഭാഷകൻ ജി പ്രകാശിനെ ചുമതലപെടുത്തിരുന്നു. ലാവലിൻ ഉൾപ്പടെയുള്ള കേസുകളിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായിരുന്നു ജി പ്രകാശ്. പിണറായി വിജയന്റെ വിശ്വസ്തനാണ് പ്രകാശ്. റോയ് എബ്രഹാമിനെ നിയമിച്ച് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ ജി പ്രകാശിനെ മാറ്റിയതായി പറയുന്നില്ല. എന്നാൽ പ്രകാശിന്റെ സ്ഥാനത്തേക്കാണ് റോയ് എബ്രഹാമിനെ നിയമിച്ചത് എന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കേരളത്തിനെ സംബന്ധിച്ചെടുത്തോളം നിർണ്ണായകമായ മുല്ലപെരിയാർ മെഗാ കാർ പാർക്കിങ് കേസിലെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്.
ജലസേചന വകുപ്പിൽ ചീഫ് എൻജിനീയറായ് ആർ. പ്രിയേഷിന്റെ എതിർ വിസ്താരം നിലവിൽ പുരോഗമിക്കുകയാണ്. കേസിൽ കഴിഞ്ഞ ദിവസം വരെ ഹാജർ ആയിരുന്നത് ജി പ്രകാശ് ആയിരുന്നു. ഇതിനിടയിലാണ് സംസ്ഥാന സർക്കാർ പുതിയ സ്പെഷ്യൽ കൗൺസലിനെ നിയമിച്ച് ഉത്തരവിറക്കിയത്. 1992 മുതൽ സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകൻ ആണ് റോയ് ഏബ്രഹാം. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിയാണ്.































