പത്തനംതിട്ട : ജില്ലയില്‍ ഓപ്പറേഷന്‍ തൂഫാന്‍, ഓപ്പറേഷൻ തണ്ടർ പദ്ധതികളുടെ ഭാഗമായി പോലീസും എക്സൈസ് വകുപ്പും പരിശോധന കര്‍ശനമാക്കുമ്പോള്‍ ലഹരിയുമായി പിടിക്കപ്പെടുന്ന പ്രതികളെ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം ശിക്ഷ ലഭിക്കാതെ പുറത്തിറങ്ങുന്നത് ലഹരി വ്യാപനം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ലഹരി വസ്തുക്കളുടെ തൂക്കത്തിലുള്ള വ്യത്യാസമാണ് കോടതിയില്‍ ഹാജരാക്കുന്ന പ്രതികള്‍ രക്ഷപെടുന്നതിനുള്ള പ്രധാന കാരണമായി ഉദ്യോഗസ്ഥര്‍ പറയുന്നത്. നിലവിലെ നിയമം അനുസരിച്ച് ഒരു കിലോയില്‍ കൂടുതല്‍ കഞ്ചാവ് കൈവശം വെച്ചാല്‍ മാത്രമേ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. മാത്രമല്ല 2500 രൂപ മുതല്‍ 10,000 രൂപ പിഴയടച്ച് കുറ്റം ചെയ്തവര്‍ രക്ഷപെടുന്നതും പതിവാണ്.
പത്തനംതിട്ട ജില്ലയില്‍ നടത്തിയ പരിശോധനയില്‍ പിടിക്കപ്പെട്ട നിരവധി കഞ്ചാവ് കേസ് പ്രതികളാണ് ഇത്തരത്തില്‍ പത്തനംതിട്ട കോടതിയില്‍ നിന്നും ശിക്ഷ ലഭിക്കാതെ പുറത്തിറങ്ങിയത്. ജില്ലയിലെ പോലീസ്, എക്സൈസ് സംഘങ്ങള്‍ രാപകലില്ലാതെ ഡ്യൂട്ടി ചെയ്ത് പിടിക്കപ്പെടുന്ന ഇത്തരം കേസുകളില്‍ ഒരു നടപടിയുമില്ലാതെ കോടതിയില്‍ നിന്നും പുറത്ത് വരുന്ന കാഴ്ചകളാണ് പലപ്പോഴും കാണുന്നത്. പുറത്തിറങ്ങുന്ന ഇവരില്‍ പലരും വീണ്ടും ഇത്തരം കുറ്റകൃത്യങ്ങള്‍ തുടരുകയും ചെയ്യുന്നു. കുറഞ്ഞ അളവിലുള്ള കഞ്ചാവിനും കൂടുതല്‍ വില ലഭിക്കുന്നു എന്നതിനാല്‍ ഒരു കിലോയില്‍ താഴെ മാത്രമാണ് പിടിക്കപ്പെടുന്നവയില്‍ കൂടുതലും. ഇതില്‍ പ്രതികളെ ജയിലില്‍ അടയ്ക്കുവാനും കഴിയില്ല. കഞ്ചാവ് കേസുകളില്‍ നിയമം മാറിയെങ്കില്‍ മാത്രമേ പൂര്‍ണ്ണമായി ഇത് സമൂഹത്തില്‍ നിന്നും തുടച്ച് നീക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.






























