കൽപ്പറ്റ: വയനാട്ടിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയെന്ന് കുറ്റം സമ്മതിച്ച് നേപ്പാൾ സ്വദേശികളായ പ്രതികൾ. പോലീസിൻ്റെ ചോദ്യം ചെയ്യലിലാണ് പ്രതികളായ മഞ്ജു, ഭർത്താവ് അമർ, മകൻ റോഷൻ എന്നിവർ കുറ്റം സമ്മതിച്ചത്. റോഷൻ്റെ ഭാര്യ പാർവതിയുടെ പരാതിയിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. വയനാട്ടിലെ കൽപ്പറ്റയിൽ നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന പരാതിയുമായാണ് നേപ്പാള്‍ സ്വദേശിനിയായ യുവതി പോലീസ് സ്റ്റേഷനിലെത്തിയത്. ഗർഭം അലസിപ്പിക്കാൻ മഞ്ജു മരുന്ന് നൽകിയെന്നാണ് പാർവതിയുടെ പരാതി. ഏഴാം മാസത്തിലാണ് പാർവതി ആൺകുട്ടിയെ പ്രസവിച്ചത്. ജനിച്ചതിന്റെ തൊട്ടടുത്ത ദിവസം കുഞ്ഞിനെ കഴുത്തു ഞരിച്ച് കൊലപ്പെടുത്തി. ഇതിനുശേഷം ബാഗിലാക്കി കുഴിച്ചുമൂടിയെന്ന് പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.
മഞ്ജുവിന് സംരക്ഷണം ഒരുക്കിയത് ഭർത്താവും മകനുമാണെന്ന് പോലീസ് പറഞ്ഞു. അതേസമയം, മൃതദേഹം എവിടെ ഉപേക്ഷിച്ചുവെന്ന് കണ്ടെത്താനായില്ല. പാര്‍വതിയുടെ പരാതിയിൽ കല്‍പ്പറ്റ പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് നേപ്പാള്‍ സ്വദേശികള്‍ താമസിച്ചിരുന്ന കല്‍പ്പറ്റയിലെ വീട്ടിൽ പോലീസ് പരിശോധന നടത്തി. അന്വേഷണം തുടരുകയാണെന്നും നിലവില്‍ വീട്ടിൽ നിന്ന് ഒന്നും കണ്ടെത്താനായിട്ടില്ലെന്നും പോലീസ് പറഞ്ഞു. ഭർത്താവും മാതാപിതാക്കളും ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ മേയ് മാസത്തിലാണ് സംഭവമെന്നും പോലീസിനോട് യുവതി പറഞ്ഞു. പരാതിയില്‍ പോലീസ് കേസെടുക്കുകയും തുടർന്ന് ഭർത്താവിനേയും മാതാപിതാക്കളേയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.





























