ഹൈദരാബാദ്: തെലങ്കാനയില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഇളയ മകന്റെ മുന്നില്‍ വെച്ച് യുവതി കുത്തിക്കൊലപ്പെടുത്തി. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. 38കാരാനായ നാഗേഷാണ് മരിച്ചത്. ഇയാളെ ഭാര്യ കവിത മൂര്‍ച്ഛയേറിയ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇയാള്‍ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രദേശവാസികള്‍ ഉള്‍പ്പെടെ പറയുന്നത്. മഹാബൂബ്‌നഗര്‍ ജില്ലയിലെ ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. ഇവര്‍ വിവാഹിതരായിട്ട് 15വര്‍ഷമായി.വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു നാഗേഷ്.
ഇവരുടെ മൂത്ത മകന്‍ ഹോസ്റ്റലിലാണ്. രണ്ടാമത്തെ മകന്‍ വീടിന് പുറത്ത് ഉറങ്ങുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ ഏറ്റവും ഇളയമകനും വീട്ടിനുള്ളിലുണ്ടായിരുന്നു. ഭാര്യ തന്നെ ആക്രമിക്കുന്നുവെന്ന് നാഗേഷ് വിളിച്ച് കൂവുന്നത് തങ്ങള്‍ കേട്ടിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. കരച്ചില്‍ കേട്ട് മകനെത്തുമ്പോഴാണ് സംഭവം കാണുന്നത്. കുട്ടിയുടെ കരച്ചില്‍ കൂടി കേട്ടതോടെ അയല്‍ക്കാര്‍ ഉള്‍പ്പെടെ ഓടിയെത്തി. എന്നാല്‍ കതക് പൂട്ടിയിരുന്നതിനാല്‍ അകത്ത് കയറാന്‍ കഴിഞ്ഞില്ല. നിരന്തരം കതകില്‍ മുട്ടിയതിന് ശേഷമാണ് കവിത പുറത്തേക്ക് വന്നതും നാട്ടുകാരെ അകത്ത് കയറാന്‍ അനുവദിച്ചതും.
ചോരയില്‍ കുളിച്ച് കിടക്കുന്ന നാഗേഷിനെയാണ് നാട്ടുകാർ അവിടെ കണ്ടത്.പെട്ടെന്ന് തന്നെ ഇയാളെ ഓട്ടോയില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരാവസ്ഥയില്‍ ആയതിനാല്‍ ഒസ്മാനിയ ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യപ്പെട്ട നഗേഷ്, അവിടെ ചികിത്സയിലിക്കെയാണ് മരിച്ചത്. അതേസമയം വിവാഹേതര ബന്ധമാണ് കൊലയ്ക്ക് പിന്നിലെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കവിതയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.






























