ഐ.സി.എല്‍. ഫിന്‍കോര്‍പ്പിന്റെ ബാങ്ക് അക്കൌണ്ടില്‍ പണം വരവ് ചെയ്യപ്പെടാതെ ആര്‍ക്കും കമ്പനിയുടെ ഡിബഞ്ചറുകള്‍ വാങ്ങാനും ഡിബഞ്ചര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കുവാനും കഴിയുമെങ്കില്‍ കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഇവിടെ നടന്നത് നൂറുകണക്കിന് കോടി രൂപയുടെ ഡിബഞ്ചര്‍ തട്ടിപ്പ് ആണെന്നതില്‍ സംശയമില്ല
–
തൃശ്ശൂര്‍ : ഇരിഞ്ഞാലക്കുട ഐ.സി.എല്‍. ഫിന്‍കോര്‍പ്പ് (ICL Fincorp Ltd.) ഹെഡ് ഓഫീസില്‍ നടന്ന ഡിബഞ്ചര്‍ തട്ടിപ്പില്‍ ദുരൂഹമായ ചില ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നു. കമ്പനി ചെയര്‍മാന്‍ കെ.ജി. അനില്‍കുമാറിന്റെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് സാം സെബാസ്റ്റ്യന്‍ മാളിയേക്കല്‍ നല്‍കിയ മൊഴിയില്‍ നിന്നും പല സംശയങ്ങളും ഉയരുന്നുണ്ട്. ഇരിഞ്ഞാലക്കുട പോലീസ് 2026 ജൂണ്‍ 18 ന് 0638 നമ്പറായി രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ കമ്പനിയിലെ ഡിബഞ്ചര്‍ വിഭാഗത്തിലാണ് തട്ടിപ്പ് നടന്നതെന്നും സീനിയര്‍ ഓഫീസ് ഡിബഞ്ചര്‍ ഇന്‍ ചാര്‍ജ്ജ് ആയ ഒന്നാം പ്രതി ശ്രുതിയും ഡിബഞ്ചര്‍ ഡിപ്പാര്‍ട്ട്മെന്റിലെ സീനിയര്‍ ഓഫീസര്‍മാരായ നിഷ ബാബു, ലിസി എന്നിവരും തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്റ് മാനേജരായ നാലാം പ്രതി സ്മിഷയും ചേര്‍ന്നാണ് 30 കോടിയോളം രൂപ തട്ടിയെടുത്തതെന്നും സാം സെബാസ്റ്റ്യന്‍ മാളിയേക്കല്‍ പറഞ്ഞിട്ടുണ്ട്.
ഇവര്‍ തട്ടിപ്പ് നടത്തിയ രീതി വളരെ വ്യക്തമായിത്തന്നെ ഇദ്ദേഹം പോലീസിന് മൊഴിയായി നല്‍കുകയും അത് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇവിടെ ജീവനക്കാര്‍ പണം തട്ടിയെടുക്കുവാന്‍ അവലംബിച്ച മാര്‍ഗ്ഗം വളരെ സംശയകരമാണ്. പ്രത്യേകിച്ച് ഡിബഞ്ചറുകളുടെ പണമിടപാടുകള്‍ നടന്നതില്‍. കടപ്പത്രം അഥവാ ഡിബഞ്ചറുകളുടെ എല്ലാ പണമിടപാടുകളും ബാങ്ക് ട്രാന്‍സ്ഫെര്‍ മുഖേന മാത്രമാണ് നടക്കുന്നത്. നിക്ഷേപകര്‍ പ്രത്യേക ബാങ്ക് അക്കൌണ്ട് തുറന്ന് അതില്‍ നിന്നും ഡിബഞ്ചറുകളുടെ വില കമ്പനിയുടെ ബാങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫെര്‍ ചെയ്യും. അതിനുശേഷം മാത്രമേ ഡിബഞ്ചര്‍ സര്‍ട്ടിഫിക്കറ്റുകള്‍ കമ്പനി നിക്ഷേപകന് നല്‍കൂ. കാലാവധി പൂര്‍ത്തിയാകുന്ന ഡിബഞ്ചറുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കമ്പനിക്ക് തിരികെ നല്‍കുമ്പോള്‍ അതിന്റെ തുകയും ബാങ്ക് ട്രാന്‍സ്ഫര്‍ മുഖേനയാണ് നിക്ഷേപകര്‍ക്ക് തിരികെ ലഭിക്കുക.
എന്നാല്‍ ചില തട്ടിപ്പ് കമ്പനികള്‍ ഡിബഞ്ചറുകളുടെ വില പണമായി സ്വീകരിക്കുകയും പണമായിത്തന്നെ തിരികെ നല്കുകയും ചെയ്യും. ഈ പണമിടപാടുകള്‍ കമ്പനിയുടെ പ്രധാന അക്കൌണ്ടില്‍ രേഖപ്പെടുത്താറില്ല. അതുകൊണ്ടുതന്നെ ഈ കണക്കുകളില്‍ തട്ടിപ്പ് നടത്തുവാന്‍ വളരെ എളുപ്പമാണ്. ഈ കണക്കുകള്‍ ഓഡിറ്റിങ്ങില്‍ ഉള്‍പ്പെടാത്തതിനാല്‍ തട്ടിപ്പ് കണ്ടുപിടിക്കുവാനും കഴിയില്ല. കള്ളപ്പണ ഇടപാടുകരാണ് ഇത്തരം ക്യാഷ് ഡിബഞ്ചറുകള്‍ മുഖേന പണമിടപാടുകള്‍ നടത്തുന്നത്. ക്യാഷ് ഡിബഞ്ചറുകള്‍ നിയമവിരുദ്ധവും കുറ്റകരവുമാണ്. റിസര്‍വ് ബാങ്കിന് പരാതി ലഭിച്ചാല്‍ കമ്പനിയുടെ ലൈസന്‍സ് വരെ ക്യാന്‍സല്‍ ചെയ്യാം.
കാലാവധി പൂര്‍ത്തിയായ ഡിബഞ്ചര്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങി നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുകയായിരുന്നുവെന്നും എന്നാല്‍ പണം തിരികെ നല്‍കിയ ശേഷവും നിക്ഷേപകരുടെ പേരുകള്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറില്‍ നിന്നും നീക്കം ചെയ്യാതെ Renewal Debenture ആയി രേഖപ്പെടുത്തി പ്രതികളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരുകള്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറില്‍ കൃത്രിമമായി കയറ്റി അവരുടെ പേരിലേക്ക് ഡിബഞ്ചര്‍ സര്‍ട്ടിഫിക്കറ്റുകള്‍ മാറ്റുകയായിരുന്നുവെന്നും സാം മാളിയേക്കല്‍ പറയുന്നു. ഇവിടെയാണ് അതീവ ഗുരുതരമായ പല സംശയങ്ങളും ഉയരുന്നത്.
കാലാവധി പൂര്‍ത്തിയായ ഡിബഞ്ചര്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങി നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കിയത് നിയമപരമായി ബാങ്ക് ട്രാന്‍സ്ഫെര്‍ മുഖേനയാണെങ്കില്‍ കമ്പനിയുടെ അക്കൌണ്ടില്‍ നിന്നും ആ തുക മാറ്റപ്പെടുകയും ആ തുക നിക്ഷേപകന്റെ ബാങ്ക് അക്കൌണ്ടിലേക്ക് വരവ് ചെയ്യപ്പെടുകയും ചെയ്യും. കമ്പനിയുടെ സോഫ്റ്റ്‌വെയറില്‍ Renewal Debenture ആയി രേഖപ്പെടുത്തി വീണ്ടും അതെ കമ്പനിയില്‍ നിക്ഷേപം നടത്തണമെങ്കില്‍ ഡിബഞ്ചറിന്റെ പണം വീണ്ടും ഐ.സി.എല്‍. ഫിന്‍കോര്‍പ്പിന്റെ (ICL Fincorp Ltd.) ബാങ്ക് അക്കൌണ്ടില്‍ വരവ് ചെയ്യപ്പെടണം. അങ്ങനെ ചെയ്‌താല്‍ അത് പുതിയ ഡിബഞ്ചര്‍ നിക്ഷേപമായി മാറുകയും ചെയ്യും. ഇത് തികച്ചും നിയമപരമായ ഒരു നടപടിയുമാണ്.
ഏതൊരു കമ്പനിയുടെയും ബാങ്ക് അക്കൌണ്ടില്‍ പണം വരവ് ചെയ്യപ്പെടാതെ ആ കമ്പനിയുടെ ഡിബഞ്ചറുകള്‍ ആര്‍ക്കും ഒരിക്കലും വാങ്ങാന്‍ കഴിയില്ല. അക്കൌണ്ടില്‍ പണം എത്താതെ ഡിബഞ്ചറുകള്‍ പുതുക്കി (Renewal Debenture) ഇടാനോ ഡിബഞ്ചര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനോ കഴിയില്ലെന്നിരിക്കെ ICL കമ്പനിയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് സാം സെബാസ്റ്റ്യന്‍ മാളിയേക്കല്‍ പോലീസിന് നല്‍കിയ മൊഴി ഏറെ സംശയത്തോടെ മാത്രമേ നോക്കിക്കാണുവാന്‍ കഴിയൂ. കമ്പനി ഇഷ്യൂ ചെയ്യുന്ന ഡിബഞ്ചറുകളുടെ പൂര്‍ണ്ണ വിവരങ്ങള്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറിലും ഓഫീസ് രജിസ്റ്ററുകളിലും രേഖപ്പെടുത്തിയിരിക്കും. ഇവിടെ തട്ടിപ്പ് നടത്തിയ പ്രതികള്‍ നൂറുകണക്കിന് ഡിബഞ്ചര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും അത് കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് പറയുന്നു.
അങ്ങനെയെങ്കില്‍ ഈ ഡിബഞ്ചറുകളുടെ 30 കോടിയോളം രൂപ ഐ.സി.എല്‍. ഫിന്‍കോര്‍പ്പിന്റെ ബാങ്ക് അക്കൌണ്ടില്‍ വരവ് ചെയ്യപ്പെടാതെ പോയത് കമ്പനിയുടെ അക്കൌണ്ട്സ് വിഭാഗവും ഓഡിറ്റര്‍മാരും നീണ്ട ഒന്‍പതു വര്‍ഷമായി കണ്ടില്ലെന്നു പറയുന്നത് എത്രമാത്രം വിശ്വാസയോഗ്യമാണ്. അഥവാ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറില്‍ അതീവ ഗുരുതരമായ പിഴവുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ നീണ്ട ഒന്‍പതു വര്‍ഷക്കാലം കമ്പനിയിലെ ഐ.ടി വിഭാഗം ഇത് കണ്ടില്ലെന്നു കരുതുവാന്‍ കഴിയുമോ. കമ്പനിയിലെ മൂന്നോ നാലോ ജീവനക്കാര്‍ മാത്രം വിചാരിച്ചാല്‍ ഐ.സി.എല്‍. ഫിന്‍കോര്‍പ്പിന്റെ ബാങ്ക് അക്കൌണ്ടില്‍ പണം വരവ് ചെയ്യപ്പെടാതെ ആര്‍ക്കും കമ്പനിയുടെ ഡിബഞ്ചറുകള്‍ വാങ്ങാനും ഡിബഞ്ചര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കുവാനും കഴിയുമെങ്കില്‍ കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഇവിടെ നടന്നത് നൂറുകണക്കിന് കോടി രൂപയുടെ ഡിബഞ്ചര്‍ തട്ടിപ്പ് ആണെന്നതില്‍ സംശയമില്ല.
ഡിബഞ്ചറുകളുടെ പണം വൌച്ചര്‍ ഉപയോഗിച്ച് കറന്‍സിയായി തിരികെ നല്‍കുവാന്‍ കഴിയില്ലെന്നിരിക്കെ ജീവനക്കാരായ പ്രതികള്‍ വൌച്ചറുകള്‍ ഉപയോഗിച്ച് പണം പിന്‍വലിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് സാം മാളിയേക്കല്‍ മൊഴിയില്‍ പറയുന്നു. കാലാവധി പൂര്‍ത്തിയായ ഡിബഞ്ചറുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങി ഫയലില്‍ സൂക്ഷിക്കുകയും പണം തിരികെ നല്‍കിയതിന്റെ വിശദാംശങ്ങള്‍ ബുക്കുകളിലും കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറിലും രേഖപ്പെടുത്തുകയും ചെയ്യും. ഐ.സി.എല്‍. ഫിന്‍കോര്‍പ്പില്‍ ഇങ്ങനെ ഒരു നടപടി നടന്നിട്ടുണ്ടെങ്കില്‍ ഈ തട്ടിപ്പ് തൊട്ടടുത്ത ദിവസംതന്നെ കണ്ടുപിടിക്കുമായിരുന്നു. അതായത് നിക്ഷേപകരില്‍ നിന്നും വാങ്ങിയ പണത്തിന്റെയോ അവര്‍ക്ക് നല്‍കിയ ഡിബഞ്ചര്‍ സര്‍ട്ടിഫിക്കറ്റുകളുടെ കൃത്യമായ കണക്കോ ഐ.സി.എല്‍. ഫിന്‍കോര്‍പ്പില്‍ ഉണ്ടായിരുന്നില്ലെന്ന് കരുതേണ്ടിയിരിക്കുന്നു. റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ നടന്നത് ഗുരുതരമായ കൃത്യവിലോപമാണ്.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ക്കൂടി മാത്രമേ തട്ടിപ്പിന്റെ യഥാര്‍ഥ ചിത്രം പുറത്ത് കൊണ്ടുവരുവാന്‍ കഴിയൂ. NCD മുതലായ ഡിബഞ്ചറുകളില്‍ വന്‍ തുകകള്‍ നിക്ഷേപിച്ചവര്‍ കടുത്ത ആശങ്കയിലാണ്. കമ്പനിയുടെ വിശ്വാസ്യത വീണ്ടെടുക്കേണ്ടത് ചെയര്‍മാന്‍ അഡ്വ.കെ.ജി. അനില്‍ കുമാറിന്റെ മാത്രം ആവശ്യമായി മാറിക്കഴിഞ്ഞു. >>> അന്വേഷണ പരമ്പര തുടരും…


































