കോന്നി : കലഞ്ഞൂർ സ്വദേശിനി സുവർണ്ണയുടെ തിരോധാനവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിലെ അനാസ്ഥയ്‌ക്കെതിരെ കടുത്ത പ്രതിഷേധവുമായി നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച കലഞ്ഞൂർ ആക്ഷൻ കൗൺസില്‍. കാണാതായ സുവർണ്ണയെ കണ്ടെത്താൻ പോലീസ് കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ കൂടൽ പോലീസ് സ്റ്റേഷന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു.”സുവർണ്ണയുടെ തിരോധാനം അന്വേഷിക്കുക, അന്വേഷണത്തിലെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധിക്കുക” എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കലഞ്ഞൂർ ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ സ്ത്രീകളടക്കമുള്ള വലിയൊരു ജനവിഭാഗം പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. സുവർണ്ണയുടെ ചിത്രമടങ്ങിയ വലിയ ബാനറുകളും പ്ലക്കാർഡുകളും ഏന്തിയായിരുന്നു പ്രതിഷേധ സമരം.
വീട്ടമ്മയെ കാണാതായി ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസിന്‍റെ ഭാഗത്തുനിന്ന് കൃത്യമായ അന്വേഷണമോ പുരോഗതിയോ ഉണ്ടാകുന്നില്ല എന്നാണ് ആക്ഷന്‍ കൗൺസില്‍ ആരോപിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 13 നാണ് സുവര്‍ണ്ണ(53)യെ വീട്ടില്‍ നിന്നും കാണാതാവുന്നത്. തുടര്‍ന്ന് വീടുകാര്‍ പരാതി നല്‍കിയെങ്കിലും പോലീസ് അന്വേഷണം നിഷ്ക്രീയമാണെന്നാണ് പരാതി ഉയരുന്നത്. ഒരു ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ പോലും കൂടല്‍ പോലീസ് തയ്യാറായില്ലെന്നാണ് പരാതി. കൂടല്‍ പോലീസിന്‍റെ ഭാഗത്ത് നിന്നും കാര്യമായ അനേഷണം ഉണ്ടാകാതിരുന്ന സാഹചര്യത്തില്‍ ഡി.വൈ.എസ്.പി ക്കും എസ്.പിക്കും പരാതി നല്‍കിയിരുന്നു. എന്നിട്ടും യാതൊരു ഫലവും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ജനകീയ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് നാട്ടുകാര്‍ സമരപരിപാടികളുമായി മുന്നോട്ട് പോകുന്നത്.






























