തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്‍റെ അപകട മരണം കൊലപാതകമെന്ന സംശയം സജീവമാകുന്നു. പേരുര്‍ക്കട സ്വദേശിയുടെ ലോറിയാണ് അപകടമുണ്ടാക്കിയത്. എസ് വി പ്രദീപ് പുറത്തു കൊണ്ടു വന്ന ചില തട്ടിപ്പുകാര്‍ക്ക് ഈ ലോറിയുമായി ബന്ധമുണ്ടെന്നാണ് സൂചന. കവടിയാറുമായി ബന്ധപ്പെട്ട് പുറത്തു വന്ന വിവാദങ്ങളില്‍ പെട്ടവരുടെ സൈറ്റില്‍ ഇതേ ടിപ്പര്‍ ഉടമയുടെ മറ്റ് വാഹനങ്ങളും ഓടിയിരുന്നു. ആദായ നികുതി വകുപ്പിന്‍റെ ഇടപെടലോടെ പ്രതിസന്ധിയിലായ ഈ വ്യവസായ പ്രമുഖന് മാധ്യമ പ്രവര്‍ത്തകനോട് തീര്‍ത്താല്‍ തീരാത്ത പകയുണ്ടായിരുന്നു. മംഗളം ചാനലുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ഇയാള്‍ ഇടപെട്ടിരുന്നു. അതുകൊണ്ട് തന്നെ പേരൂര്‍ക്കടിലെ ടിപ്പര്‍ പ്രദീപിന്‍റെ മരണത്തില്‍ പ്രതിസ്ഥാനത്ത് എത്തുമ്പോള്‍ അത് വിവാദങ്ങള്‍ക്ക് പുതിയ തലം നല്‍കുന്നു.
കവടിയാറിലെ സൈറ്റില്‍ നിന്ന് മണ്ണ് നീക്കാനും മറ്റും അപകടമുണ്ടാക്കിയ ടിപ്പറോ അതേ ഉടമയുടെ മറ്റ് ടിപ്പറോ ഉപയോഗിച്ചിരുന്നുവെന്നാതാണ് വസ്തുത. ഇതുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ഇതറിയാം. അവരാണ് മരണത്തില്‍ ഉന്നത ഇടപെടല്‍ സംശയിക്കുന്നത്. ടിപ്പര്‍ ലോറിക്ക് മുന്‍പില്‍ പോയ ബൈക്കിലും സംശയങ്ങളുണ്ട്. പ്രദീപ് വാഹനം ഓടിച്ചത് വേഗത കുറച്ചായിരുന്നു. ഈ വണ്ടിയില്‍ ടിപ്പര്‍ തട്ടിയാല്‍ സാമാന്യം നല്ല പ്രശ്‌നങ്ങള്‍ വണ്ടിക്കുണ്ടാകും. എന്നാല്‍ പ്രദീപിന്‍റെ വാഹനത്തില്‍ അത്ര വലിയ പ്രശ്‌നമൊന്നുമില്ല. പുറകിലെ ലൈറ്റ് പോലും പൊട്ടിയില്ല. ഈ സാഹചര്യത്തില്‍ കൊലപാതക സാധ്യത തള്ളികളയാന്‍ സാധിക്കില്ല . എന്നാല്‍ പോലീസ് ഇതിന് അപ്പുറത്തേക്ക് ഒന്നും പരിശോധിക്കുന്നില്ല എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്
റോഡില്‍ വീണ പ്രദീപിന്‍റെ ശരീരത്തില്‍ കൂടി ലോറി കയറി ഇറങ്ങി പോയെന്ന വിലയിരുത്തലും സജീവമാണ്. ഇപ്പോള്‍ പോലീസ് പിടികൂടിയ ആള്‍ തന്നെയാണോ ലോറി ഓടിച്ചിരുന്നതെന്ന സംശയവും ബാക്കി. എന്നാല്‍ ഇയാളുടെ കുറ്റസമ്മത മൊഴി അംഗീകരിച്ച് കേസ് ഒതുക്കാനാണ് നീക്കം. അതുണ്ടായാല്‍ മ്യൂസിയത്തിലെ കെ എം ബഷീറെന്ന മാധ്യമ പ്രവര്‍ത്തകന്‍റെ മരണം പോലെ ഇതും സ്വാഭാവികമായ അപകടമാക്കി മാറ്റാനാകും. എന്നാല്‍ അതിശക്തമായ ഇടപെടല്‍ അന്വേഷണത്തില്‍ കുടുംബം നടത്താനാണ് തീരുമാനം . സിബിഐ അന്വേഷണമെന്ന വേണമെന്ന ആവശ്യമാണ് കുടുംബം ഇപ്പോള്‍ മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യം.
പ്രദീപിന്‍റെ അപകടമരണം ആസൂത്രിതമാണെന്ന് സംശയമുണ്ടെന്നും പ്രദീപിന് ഭീഷണിയുണ്ടായിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു. ”മകനെ ചതിച്ചു കൊന്നതാണ്. അവന്‍റെ തുറന്ന നിലപാടുകള്‍ ആസൂത്രിതമായ ഒരു അപകടമരണത്തിലെത്തിച്ചോ എന്ന സംശയമുണ്ട്.”- മരിച്ച പ്രദീപിന്‍റെ അമ്മ വസന്തകുമാരി തേങ്ങലോടെ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ഭീഷണിയുണ്ടായിരുന്നതായി സഹോദരി പ്രീജ എസ്. നായരും പറഞ്ഞു. രാത്രി നേമം പോലീസ് സ്റ്റേഷനില്‍ ഫോര്‍ട്ട് എ.സിയുടെ നേതൃത്വത്തില്‍ പ്രദീപിന്‍റെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനിടയില്‍ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നതായി കുടുംബം ആരോപിക്കുന്നു .
അപകടം നടന്ന കാരയ്ക്കാമണ്ഡപം തുലവിളയ്ക്ക് സമീപത്തെ വിവിധ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇടിച്ചിട്ട വാഹനം ഏതാണെന്ന് കണ്ടെത്തിയത്. എസ്.വി. പ്രദീപിന്‍റെ അപകടമരണത്തില്‍ ദുരൂഹത ഉയര്‍ന്നതോടെ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. തിരുവനന്തപുരം ഫോര്‍ട്ട് അസി. കമ്മീഷണറുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘത്തെ രൂപവത്കരിച്ചിരിക്കുന്നത്. ഐജിയുടെ മേല്‍നോട്ടവുമുണ്ട്. എന്നാല്‍ പ്രദീപിന്‍റെ മരണത്തില്‍ ദുരൂഹതയില്ലെന്നും അപകട മരണമാണെന്നും പോലീസ് നിഗമനത്തിലെത്തിയതോടെ നിലവിലെ അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഭാര്യ ശ്രീജ എസ്.നായര്‍ രംഗത്തു വന്നിട്ടുണ്ട്. മന്ത്രി എ.കെ.ശശീന്ദ്രന്‍ രാജിവയ്ക്കുന്നതിനിടയാക്കിയ ഹണിട്രാപ് കേസ് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി പിന്‍വലിക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നതായും പ്രദീപിന്‍റെ മരണത്തില്‍ സംശയമുണ്ടെന്നും ശ്രീജ പറഞ്ഞു.
അന്വേഷണം പ്രദീപിന്‍റെ സ്‌കൂട്ടറിലിടിച്ച ലോറിയില്‍ മാത്രമായി ഒതുങ്ങി. വാര്‍ത്ത നല്‍കുന്നതുമായി ബന്ധപ്പെട്ടു നിലവില്‍ പ്രദീപ് നിരവധി ഭീഷണികളാണ് നേരിട്ടിരുന്നതെന്നും ഭാര്യ ശ്രീജ പറഞ്ഞു. മരണവുമായി ബന്ധപ്പെട്ടു വിവിധ കോണുകളില്‍നിന്നുയരുന്ന സംശയം തീര്‍ക്കാന്‍ ഉന്നതതല അന്വേഷണം ആവശ്യമാണെന്നും ശ്രീജ പറയുന്നു .