തിരുവനന്തപുരം : താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് സ്വാമി ഗംഗേശാനന്ദ. തനിക്കെതിരെയുള്ള കുറ്റം കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്ന് ഗംഗേശാനന്ദ മാദ്ധ്യമങ്ങളോട് പറഞ്ഞു. താനൊരു സാധാരണ മനുഷ്യനാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്നും ഗംഗേശാനന്ദ പറഞ്ഞു. കേസില്‍ ഡിജിപി ബി സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ ഒപ്പമുണ്ടായിരുന്ന മൂന്ന് പേരാണ് എല്ലാത്തിനും പിന്നില്‍. കേവലം രണ്ട് പേരെ മാത്രം കുറ്റക്കാരാക്കുന്നതില്‍ അര്‍ത്ഥമില്ല. മൂന്ന് പേരുടെ പേര് പെണ്‍കുട്ടി കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലുണ്ടെന്നും ഗംഗേശാന്ദ പറഞ്ഞു.
ഉണര്‍ന്നപ്പോള്‍ രക്തം ചീറ്റുന്നതാണ് കാണുന്നത്. തനിക്ക് സ്വന്തമായിട്ട് യാതൊന്നുമില്ലെന്നും പെണ്ണിന്റെ വീട്ടുകാരാണ് തനിക്ക് വണ്ടി വാങ്ങി തന്നതെന്നും ഗംഗേശാനന്ദ പറഞ്ഞു. വിഷത്തില്‍ പലരും ഇടപെട്ടിട്ടുണ്ട്. ആദ്യം ഒന്‍പത് കുറ്റകങ്ങളാണ് തനിക്കെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ പെണ്‍കുട്ടി സത്യം വിളിച്ചുപറഞ്ഞപ്പോള്‍ അത് രണ്ട് കുറ്റമായി കുറഞ്ഞു. രണ്ട് ദിവസം മുന്‍പ് വരെ ഞാനായിരുന്നു പ്രതി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും ഗംഗേശാനന്ദ മാദ്ധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ താന്‍ ബഹുമാനിക്കുന്നു. അദ്ദേഹം അന്ന് എന്തെങ്കിലുമൊക്കെ പറഞ്ഞിട്ടുണ്ടാകും. സത്യം കണ്ടെത്താന്‍ ശ്രമിക്കുകയാണ് വേണ്ടത്. തന്റെ കൂടെയുണ്ടായിരുന്നവരും താന്‍ വളര്‍ത്തിയവരുമാണ് ഇതിനൊക്കെ പിന്നില്‍. പെണ്‍കുട്ടി വെളിപ്പെടുത്തിയവരെ ചോദ്യം ചെയ്യാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു. കുറ്റം ചെയ്യുന്നതിനേക്കാള്‍ ക്രൂരമാണ് കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ചട്ടമ്പി സ്വാമികളുടെ ജന്മസ്ഥലം വാങ്ങി വിറ്റവരാണ് ഇതിനൊക്കെ പിന്നില്‍. തെളിവുണ്ടെങ്കില്‍ ശിക്ഷ സ്വീകരിക്കാന്‍ തയ്യാറാണെന്നും ഗംഗേശാനന്ദ വ്യക്തമാക്കി.
കേരളക്കരയെ ഒന്നടങ്കം ഗംഗേശാനന്ദക്കെതിരായ ആക്രമണം വലിയ ചര്‍ച്ചയായിരുന്നു. കണ്ണമ്മൂലയിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിഥിയായി എത്തിയ ഗംഗേശാനന്ദ 2017 മെയ് 20ന് രാത്രിയിലാണ് ആക്രമിക്കപ്പെട്ടത്. സ്വാമി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിടെ ലിംഗം മുറിച്ചുവെന്നായിരുന്നു പെണ്‍കുട്ടിയുടെ ആദ്യ പരാതി. ഗംഗേശാനന്ദക്കെതിരെ ബലാല്‍സംഗത്തിന് പോലീസ് കേസെടുത്തു. മജിസ്‌ട്രേറ്റിന് മുന്നിലും പെണ്‍കുട്ടി സ്വാമിക്കെതിരെ മൊഴി നല്‍കി. എന്നാല്‍ ഗംഗേശാനന്ദ തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി പിന്നീട് തിരുത്തി പറഞ്ഞു.
ഇതോടെ കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് മനസിലാവുകയും കേസ് ക്രൈംബ്രാഞ്ചിന് വിടുകയുമായിരുന്നു. യുവതിയും അയ്യപ്പദാസുമായുള്ള പ്രണയബന്ധത്തെ ഗംഗേശാനന്ദ ശക്തമായി എതിര്‍ത്തിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് യുവതി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്. ഇതിന് അയ്യപ്പദാസും യുവതിയെ സഹായിച്ചിരുന്നു. സംഭവത്തിന് ദിവസങ്ങള്‍ മുന്‍പാണ് ഗംഗേശാനന്ദയെ ആക്രമിക്കാന്‍ ഇരുവരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയത്.
സംഭവത്തില്‍ യുവതിയെയും കാമുകനെയും പ്രതിചേര്‍ക്കാന്‍ അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട്. പ്രതിചേര്‍ക്കാന്‍ കഴിയുമെന്ന് നിയമോപദേശം ലഭിച്ചാല്‍ ഇരുവരെയും ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിക്കാനാണ് തീരുമാനം. കേസിലെ ഗൂഢാലോചന പുറത്തുവന്നതിന് പിന്നാലെ തനിക്കെതിരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഉന്നത നേതാക്കള്‍ക്കും രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്കും പങ്കുണ്ടെന്ന് ഗംഗേശാനന്ദ പറഞ്ഞിരുന്നു.

































