കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വീണ്ടും ആരോപണവുമായി സ്വപ്ന സുരേഷ് രംഗത്തുവന്നത് വരും ദിവസങ്ങളില്‍ നിയമസഭയില്‍ ചര്‍ച്ചയാകും. കഴിഞ്ഞ ദിവസം അടിയന്തര പ്രമേയ ചര്‍ച്ച അനുവദിച്ചതിനാല്‍ വിഷയം തണുക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഭരണപക്ഷം. എന്നാല്‍ മുഖ്യമന്ത്രിയെയും കുടുംബത്തെയും കടന്നാക്രമിച്ച് സ്വപ്‌ന വീണ്ടും രംഗത്ത് വന്നത് പ്രതിപക്ഷം വീണ്ടും ആയുധമാക്കും.
അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ പച്ചക്കള്ളമാണെന്ന് സ്വപ്ന സുരേഷ് ഇന്നാണ് ആരോപിച്ചത്. ഒറ്റയ്ക്കും കോണ്‍സല്‍ ജനറലിനൊപ്പവും രഹസ്യ കൂടിക്കാഴ്ചയ്ക്കായി രാത്രി ഏഴ് മണിക്ക് ശേഷം ക്ലിഫ് ഹൗസില്‍ പോയിട്ടുണ്ടെന്നും ഈ കൂടിക്കാഴ്ചയൊന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെയല്ലെന്നും സ്വപ്ന പറഞ്ഞു.
ഇതെല്ലാം പച്ചക്കള്ളമാണെങ്കില്‍ 2016 മുതല്‍ 2020 വരെയുള്ള ക്ലിഫ്ഹൗസിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും സ്വപ്ന ആവശ്യപ്പട്ടു. ഒരു സുരക്ഷാ പരിശോധനയോ തടസമോ ഇല്ലാതെയാണ് ക്ലിഫ് ഹൗസിലേക്ക് കയറി പോയത്. മറ്റൊരു രാജ്യത്തിന്റെ പ്രതിനിധിയായ കോണ്‍സല്‍ ജനറലിന് ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിയെ കാണാന്‍ പറ്റില്ല. അതിനാല്‍ ഈ കൂടിക്കാഴ്ചയെല്ലാം ചട്ടവിരുദ്ധമാണ്. സ്വപ്നയെ അറിയില്ലെന്ന് പറയുന്നതുപോലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി മുഖ്യമന്ത്രി നിയമസഭയില്‍ പലപല കള്ളങ്ങള്‍ പറയുന്നത് ശരിയല്ലെന്നും സ്വപ്ന പറയുന്നു.
പലര്‍ക്കും നയതന്ത്ര പരിരക്ഷ വേണ്ടത് യുഎഇയിലാണ്. അതുകൊണ്ടാണ് യുഎഇ കോണ്‍സല്‍ ജനറലിന്റെ നയതന്ത്ര പരിരക്ഷ ഉപയോഗിക്കേണ്ടി വന്നതും വിദേശത്തേക്ക് ബാഗേജ് കൊണ്ടുപോയതെന്നും സ്വപ്ന ആരോപിച്ചു. പുതിയ സാഹചര്യത്തില്‍ സ്പ്രിംഗ്‌ളര്‍ വിഷയം കൂടി ചര്‍ച്ചയിലെത്തിക്കാന്‍ സ്വപ്‌ന ശ്രമിക്കുന്നുണ്ട്. സ്പ്രിംഗ്‌ളറിന് പിന്നിലെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനാണെന്നാണ് സ്വപ്നനയുടെ ആരോപണം.
സ്പ്രിംഗ്‌ളര്‍ വഴി ഡാറ്റബേസ് വിറ്റെന്ന് ശിവശങ്കര്‍ തന്നോട് പറഞ്ഞു. പിന്നില്‍ വീണ വിജയനെന്നും പറഞ്ഞു. ശിവശങ്കര്‍ ബലിയാടാവുകയായിരുന്നു. എക്‌സോലോജിക്കിന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന രേഖ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ട് എന്നും സ്വപ്‌ന പറഞ്ഞു. സ്വപ്‌നയുടെ വാദങ്ങളെ വെറുതെ തള്ളികളയാന്‍ സര്‍ക്കാരിനാവില്ല. നിയമസഭ നടക്കുന്നതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ പ്രതികരണം കരതലോടെ ആകും. അടിയന്തര പ്രമേയത്തില്‍ എല്ലാ ആരോപണങ്ങള്‍ക്കും മറുപടി നല്‍കിയെന്നും ഒരു കാര്യത്തില്‍ നിന്നും ഒളിച്ചോടിയില്ലെന്നും ഭരണപക്ഷം പറയുന്നു. വിശദമായി ചര്‍ച്ച ചെയ്ത കാര്യങ്ങളില്‍ ഒരാള്‍ ഒരു തെളിവുമില്ലാതെ പറയുന്ന കാര്യങ്ങള്‍ക്ക് ഇനി മറുപടി നല്‍കേണ്ടെന്നും ഭരണപക്ഷം തീരുമാനിച്ചേക്കും.