കണ്ണൂര്‍ : മഹാരാഷ്ട്രയിലെ ബി ജെ പിയുടെ ‘കുതിരക്കച്ചവട’ രാഷ്ട്രീയത്തില്‍ രൂക്ഷവിമര്‍ശനവുമായി സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. പണവും പദവിയും ഇഡിയുമാണ് സംസ്ഥാനങ്ങളില്‍ ഭരണം അട്ടിമറിക്കാനുള്ള ബിജെപിയുടെ ആയുധങ്ങള്‍. മറ്റൊരു ഭാഗത്ത് മതത്തെ മുന്‍നിര്‍ത്തി വെറുപ്പ് വിതച്ച് ജനങ്ങളെ വിഭജിച്ചുകൊണ്ട് ജനകീയ പ്രതിഷേധങ്ങളെയും ബി ജെ പി ഇല്ലാതാക്കുകയാണെന്നും എംവി ജയരാജന്‍ ഫേസ്ബുക്ക് കുറിപ്പില്‍ കുറ്റപ്പെടുത്തി. രാഷ്ട്രീയത്തില്‍ ‘ആയാറാം ഗയാറാം’ എന്ന പ്രയോഗം ഉണ്ടായത് വിവരിച്ച് കൊണ്ടായിരുന്നു എംവി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്.വായിക്കാം
ആയാറാം ഗയാറാം ബിജെപിയുടെ ഭരണത്തില്‍ 1967ലാണ് ആയാറാം ഗയാറാം എന്ന പ്രയോഗം രാജ്യത്തുണ്ടായത്. അന്ന് ഹരിയാനയിലെ കോണ്‍ഗ്രസ് എം.എല്‍.എ. ഗയാലാല്‍ രണ്ടാഴ്ചക്കുള്ളില്‍ മൂന്നുതവണ പാര്‍ട്ടി മാറി കൂറുമാറ്റത്തില്‍ ചരിത്രം സൃഷ്ടിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം 1985ല്‍ കൂറുമാറ്റ നിരോധന നിയമം പാസ്സാക്കി. എന്നാല്‍ കൂറുമാറ്റത്തിന് കുറവൊന്നുമുണ്ടായില്ല. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കൂറുമാറ്റ രാഷ്ട്രീയം റിസോര്‍ട്ട് രാഷ്ട്രീയമായി മാറി. തുടക്കം അരുണാചല്‍ പ്രദേശിലായിരുന്നു. അവിടെ 60 അംഗ നിയമസഭയില്‍ 42 പേര്‍ കോണ്‍ഗ്രസ്സുകാരായിരുന്നു എങ്കിലും ബിജെപി 41 പേരെയും വിലക്ക് വാങ്ങി ഭരണത്തിലെത്തി.
2017ല്‍ മണിപ്പൂര്‍ നിയമസഭയില്‍ ബി ജെ പിക്ക് 21 സീറ്റ് മാത്രം. കോണ്‍ഗ്രസ്സില്‍ നിന്ന് 9 എം.എല്‍.എ.മാരെയും സ്വതന്ത്രന്മാരെയും വിലക്ക് വാങ്ങിയാണ് 60 അംഗ നിയമസഭയില്‍ ഭൂരിപക്ഷമുണ്ടാക്കിയത്. 2017ല്‍ 40 അംഗ ഗോവന്‍ നിയമസഭയില്‍ 17 അംഗങ്ങളുള്ള ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ്സിന് സര്‍ക്കാരുണ്ടാക്കാനായില്ല. 13 അംഗങ്ങള്‍ മാത്രമുള്ള ബി ജെ പി കോണ്‍ഗ്രസ്സില്‍ നിന്നും എം.എല്‍.എ.മാരെ വിലക്ക് വാങ്ങി ഭരണത്തിലെത്തി.
2018ല്‍ മധ്യപ്രദേശില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഭരണത്തിലെത്തി. എന്നാല്‍ അധികനാള്‍ ഭരണം തുടരാനായില്ല. 28 കോണ്‍ഗ്രസ് എം.എല്‍.എ.മാരെ ബി ജെ പി വിലക്ക് വാങ്ങി. അവരെയെല്ലാം രാജിവെപ്പിക്കുകയും ഉപതെരഞ്ഞെടുപ്പ് നടത്തുകയും ചെയ്തപ്പോള്‍ കോടികള്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയാണ് 19 ബി ജെ പി എം.എല്‍.എ.മാര്‍ തെരഞ്ഞെടുക്കപ്പെട്ടത്. അതിലൂടെ മധ്യപ്രദേശ് ബി ജെ പി ഭരണത്തിലായി – ജനാധിപത്യത്തെ അട്ടിമറിച്ച പണാധിപത്യം. കര്‍ണ്ണാടകയില്‍ 2018ല്‍ കോണ്‍ഗ്രസ് – ജനതാദള്‍ സെക്കുലര്‍ കൂട്ടുകെട്ടായിരുന്നു ഭരണത്തിലുണ്ടായിരുന്നത്. 16 എം എല്‍ എമാരെ ബി ജെ പി ഭരിക്കുന്ന സംസ്ഥാനത്തെ റിസോര്‍ട്ടിലേക്ക് വിലക്കെടുത്തുകൊണ്ടുപോയാണ് ഭരണം അട്ടിമറിച്ചത്.
മഹാരാഷ്ട്രയില്‍ 2019ല്‍ 15 കോണ്‍ഗ്രസ് എം.എല്‍.എ.മാരും 2 മഹാരാഷ്ട്രാവാദി ഗോമന്തക് പാര്‍ട്ടി എം.എല്‍.എ.മാരും ബി ജെ പിയില്‍ ചേര്‍ന്നു. ഈ കൂറുമാറ്റത്തിന് കോടികളാണ് ബിജെപിക്ക് ചെലവായത്. ഇതേ മഹാരാഷ്ട്രയിലാണ് രണ്ടാം തവണ കൂറുമാറ്റത്തിന് അവര്‍ ഇപ്പോള്‍ നേതൃത്വം കൊടുക്കുന്നത്. ബി ജെ പിയോടൊപ്പം ചേര്‍ന്ന വിമത എം.എല്‍.എ.മാര്‍ ഉന്നയിക്കുന്ന ഒരേയൊരു ആവശ്യം ഉദ്ദവ് താക്കറെ മതേതര നിലപാട് ഉപേക്ഷിക്കണമെന്നാണ്.
2021ല്‍ പുതുച്ചേരിയില്‍ ബിജെപിക്ക് ഒറ്റ എം.എല്‍.എ. പോലും ഉണ്ടായില്ല. കോണ്‍ഗ്രസ് ഭരണത്തെ താഴെയിറക്കാന്‍ ബിജെപിയുടെ കയ്യിലുണ്ടായിരുന്നത് പണം മാത്രമായിരുന്നു. അവിടെയും ബി ജെ പിയുടെ കൂട്ടുകക്ഷി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത് നാം കണ്ടു. പണവും പദവിയും ഇഡിയുമാണ് സംസ്ഥാനങ്ങളില്‍ ഭരണം അട്ടിമറിക്കാനുള്ള ബി ജെ പിയുടെ ആയുധങ്ങള്‍. മറ്റൊരു ഭാഗത്ത് മതത്തെ മുന്‍നിര്‍ത്തി വെറുപ്പ് വിതച്ച് ജനങ്ങളെ വിഭജിച്ചുകൊണ്ട് ജനകീയ പ്രതിഷേധങ്ങളെയും ഇല്ലാതാക്കുന്നു. ഉയര്‍ന്ന പൗരബോധമാര്‍ജ്ജിച്ചുകൊണ്ടുള്ള പോരാട്ടങ്ങളാണ് കാലം നമ്മോട് ആവശ്യപ്പെടുന്നത്.