തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിൽ കൂടുതൽ അന്വേഷണങ്ങൾ പുനരാരംഭിക്കുമ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലായിരിക്കെ സ്വപ്ന സുരേഷിനു ഫോൺ സന്ദേശം പ്രചരിപ്പിക്കാൻ അവസരം നൽകിയവർ പ്രതിരോധത്തിൽ. കേരള പോലീസിലെ മൂന്ന് ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ചു വ്യക്തമായ സൂചന കേന്ദ്ര ഏജൻസികൾക്കു ലഭിച്ചു. ഇതിൽ സിബിഐ അന്വേഷണ സാധ്യത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുകയാണ്.
ഇഡി കസ്റ്റഡിയിലിരിക്കെയാണു 2020 ഡിസംബറിൽ സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കോ സർക്കാരിനോ പങ്കില്ലെന്ന സ്വപ്നയുടെ ശബ്ദസന്ദേശം പുറത്തു വന്നത്. എന്നാൽ ഒരു വർഷത്തിലേറെ അന്വേഷണം നടത്തിയിട്ടും കേരള പോലീസിന് ആ ശബ്ദം സ്വപ്നയുടേതാണോയെന്നു തിരിച്ചറിയാനായില്ല. എന്നാൽ കഴിഞ്ഞ ദിവസം ആ ശബ്ദ സന്ദേശം താനാണു റെക്കോർഡ് ചെയ്തു പുറത്തു വിട്ടതെന്നും ശിവശങ്കർ അടക്കമുള്ളവരുടെ നിർദേശ പ്രകാരമായിരുന്നു അതെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതാണു ഇഡിക്കു പുതിയ ആയുധമായത്.
കേരള പോലീസ് അസോസിയേഷന്റെ എറണാകുളം ജില്ലാ ഭാരവാഹിയായ വനിതാ കോൺസ്റ്റബിളും പാലാരിവട്ടം സ്റ്റേഷനിലെ മറ്റൊരു വനിതാ കോൺസ്റ്റബിളുമായിരുന്നു സ്വപ്നയ്ക്ക് എസ്കോർട്ട് ഡ്യൂട്ടി പോയിരുന്നത്. ജില്ലാ ഭാരവാഹി തൃപ്പുണ്ണിത്തുറ സ്റ്റേഷനിലായിരുന്നു. സർക്കാരിനെ വെള്ള പൂശാനുള്ള നിർദേശങ്ങൾ തലസ്ഥാനത്തു നിന്ന് ഇവർ വഴിയാണു സ്വപ്നയ്ക്കു കൈമാറിയിരുന്നതെന്നാണു കേന്ദ്ര ഏജൻസികൾക്കു ലഭിച്ച വിവരം.
വിവാദ ശബ്ദ സന്ദേശത്തിന്റെ സ്ക്രിപ്റ്റ് തലസ്ഥാനത്താണു തയാറാക്കിയത്. കേരള പോലീസ് ഓഫിസേഴ്സ് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹിയാണ് ഇത് എറണാകുളത്ത് എത്തിച്ചതെന്നു പറയപ്പെടുന്നു. തുടർന്നു ഫോൺ കൈവശമില്ലാതിരുന്ന സ്വപ്നയ്ക്കു മറ്റൊരു ഫോൺ നൽകി അതു റിക്കോർഡ് ചെയ്തു ചാനലുകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഈ മൂന്നു പോലീസ് ഉദ്യോഗസ്ഥരുടെയും ശിവശങ്കറിന്റെയും പങ്കാണു കൂടുതൽ അന്വേഷിക്കുക. ചിലപ്പോൾ ഇതിന് ഒത്താശ ചെയ്ത പോലീസിലെ ചില ഉന്നതരും കുടുങ്ങിയേക്കും.
ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന സ്വപ്ന സുരേഷിന്റെ ശബ്ദം റിക്കോർഡ് ചെയ്തു പ്രചരിപ്പിച്ചതു ജയിൽ ചട്ടത്തിന്റെ ലംഘനമാണെന്നും വേണമെങ്കിൽ സിബിഐ അന്വേഷണം ഹൈക്കോടതിയിൽ ആവശ്യപ്പെടാമെന്നു ഇഡിക്കു നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. എന്നാൽ അന്നു ശബ്ദസന്ദേശം പുറത്തു വന്നതിനെ കുറിച്ച് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് പോലീസ് ഹൈടെക് സെല്ലിന് ഇതു കൈമാറി. അന്വേഷണത്തിനു നേതൃത്വം കൊടുത്ത എസ്‌പി ശബ്ദ സന്ദേശം പ്രചരിച്ചതിൽ ഉദ്യോഗസ്ഥർക്കു വീഴ്ചയില്ലെന്നായിരുന്നു റിപ്പോർട്ട് ചെയ്തത്. എന്നാൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരിക്കും ഇതു ചെയ്തതെന്നു സംസ്ഥാന ഇന്റലിജൻസും സർക്കാരിനെ അറിയിച്ചിരുന്നു.
ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കാൻ ഓഡിയോ അനാലിസിസ് ടെസ്റ്റ് നടത്താനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ ഫിസിക്സ് ഡിവിഷനു കീഴിൽ പ്രവർത്തിക്കുന്ന ഓഡിയോ – വിഡിയോ ലാബിലോ കേരളത്തിനു പുറത്തുള്ള സെൻട്രൽ ഫൊറൻസിക് ലബോറട്ടികളിലേക്കു ശബ്ദരേഖ അയച്ചു കൊടുക്കുന്ന കാര്യവും ആലോചിച്ചു. ഒന്നുമുണ്ടായില്ല. മാത്രമല്ല ശബ്ദരേഖ തന്റേതാണെന്നും അതു ശിവശങ്കർ അടക്കമുള്ളവരുടെ നിർദേശ പ്രകാരം റിക്കോർഡ് ചെയ്തു പ്രചരിപ്പിച്ചതാണെന്നും സ്വപ്ന തന്നെ വെളിപ്പെടുത്തിയതോടെ കേന്ദ്ര ഏജൻസികൾക്കു കാര്യങ്ങൾ എളുപ്പമായി.
ഇഡിയെ വിരട്ടാൻ അന്നു സംസ്ഥാന സർക്കാർ ജുഡീഷ്യൽ കമ്മിഷനെ വരെ നിയോഗിച്ചിരുന്നു. സാധാരണ ഇത്തരം സംഭവങ്ങളിൽ ഉൾപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കാറുണ്ട്. എന്നാൽ ഉൾപ്പെട്ടവരെല്ലാം സിപിഎം അനുഭാവികളായതിനാൽ വകുപ്പുതല അന്വേഷണ പോലും നടത്തിയില്ലെന്ന സൂചനകളാണ് പുറത്തുവരുന്നതും.