കൊച്ചി : സിറോ മലബാർ സഭയിലെ കുർബാന ഏകീകരണം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി വിശ്വാസികൾ സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും. എറണാകുളം അങ്കമാലി അതിരൂപത വിശ്വാസി കൂട്ടായ്മ നേതാവ് റിജു കാഞ്ഞൂക്കാരൻ നല്‍കിയ ഹർജിയാണ് ഉച്ചയ്ക്ക് ജില്ലാ സെഷൻസ് കോടതി പരിഗണിക്കുക. സിനഡ് നടപടി ഏകപക്ഷീയം ആണെന്നും ഭൂരിപക്ഷം വിശ്വാസികളുടെ താല്പര്യത്തിന് വിരുദ്ധമാണ് നടപടി എന്നും ഹർജിക്കാർ പറയുന്നു.
എന്നാൽ കാനോനിക നിയമമനുസരിച്ച് വത്തിക്കാൻ എടുത്ത തീരുമാനം കോടതികളിൽ ചോദ്യം ചെയ്യാൻ വ്യക്തികൾക്ക് കഴിയില്ലെന്നാണ് കർദ്ദിനാൾ ആലഞ്ചേരിയടക്കമുള്ളവർ കോടതിയെ അറിയിച്ചത്. ഹർജിയിൽ ഇന്ന് വാദം തുടരും. ഇതിനിടെ സിനാഡ് തീരുമാനത്തിൽ പ്രതിഷേധം ഉള്ള വൈദികർ ഇന്ന് യോഗം ചേരും. ആറ് രൂപതകളിലെ വൈദികർ ഓൺലൈൻ വഴി യോഗത്തിൽ പങ്കെടുക്കും. ഭാവി സമരപരിപാടികൾ യോഗം തീരുമാനിക്കും നവംബർ 28 മുതൽ സിറോ മലബാർ സഭയിലെ ബസലിക പള്ളികളിൽ പുതുക്കിയ കുർബാന നടപ്പാക്കാൻ ആണ് സിനഡ് നിർദ്ദേശം.