ആലപ്പുഴ : സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ആലപ്പുഴ ടൂറിസം ഷെഡ്യൂളുകൾക്കു പുറത്തായി. കോവിഡ് ചട്ടത്തിൽ ഇളവുനൽകി ചില വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നിട്ടും ആലപ്പുഴയെ ഒഴിവാക്കിയതോടെ ഈ രംഗത്ത് കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഹൌസ് ബോട്ട് മേഖലയില്‍ മാത്രം 12,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി ഈ മേഖലയിലെ സംഘടനകള്‍ പറയുന്നു.
ആദ്യഘട്ടത്തിൽ മൂന്നാർ, കുമരകം, വയനാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ടൂറിസത്തിനു കോവിഡ് മാനദണ്ഡങ്ങളോടെ സർക്കാർ അനുമതി നൽകിയത്. എന്നാൽ മൂന്നാർ, ആലപ്പുഴ, തേക്കടി എന്നിവ ചേർത്ത് പാക്കേജെന്നനിലയിലായിരുന്നു ടൂർ ഏജൻസികൾ പ്രധാനമായും പ്രവർത്തിച്ചിരുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള സഞ്ചാരികളും ഈ പാക്കേജ് ഇഷ്ടപ്പെട്ടു. ആലപ്പുഴയിൽ വിനോദസഞ്ചാരത്തിന് അനുമതി നൽകാത്തതിനാൽ മറ്റു കേന്ദ്രങ്ങളാണ് ടൂർ ഓപ്പറേറ്റർമാർ തെരഞ്ഞെടുക്കുന്നത്.
വിദേശ രാജ്യങ്ങളിലുൾപ്പെടെ ആലപ്പുഴ അടഞ്ഞുകിടക്കുന്നുവെന്ന സന്ദേശമാണ് കിട്ടിയിരിക്കുന്നത്. 1500-ലധികം ഹൌസ് ബോട്ടുകളും 25,000-ലധികം തൊഴിലാളികളുമാണ് ഈ മേഖലയിൽ ആലപ്പുഴ ജില്ലയിലുള്ളത്. നാളുകളായി കനത്ത സാമ്പത്തികപ്രതിസന്ധിയിലാണ് എല്ലാവരും. ഹൌസ് ബോട്ടുകള്‍ ഓടാതെ കിടന്നതിനാല്‍ മിക്കതും കേടായിത്തുടങ്ങി. എല്ലാവര്‍ക്കും വാക്സിൻ നൽകിയതായി സംഘടനാ ഭാരവാഹികൾ അവകാശപ്പെടുന്നുണ്ട്. ആദ്യ ലോക്ഡൗണിനുശേഷം സർക്കാർ നിശ്ചയിച്ച കോവിഡ് ചട്ടം പാലിച്ച് കൃത്യമായി സർവീസ് നടത്താൻ ഹൌസ് ബോട്ടുകള്‍ക്ക് സാധിച്ചിരുന്നു. വാക്സിൻ നൽകുന്നതു പൂർത്തിയാക്കിയിട്ടും സർവീസിന് അനുമതി നൽകാത്തതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്.