പത്തനംതിട്ട : ജില്ലയിലെ ഏക പൊതുമേഖലാ സ്ഥാപനമായ ചുമത്ര ട്രാക്കോ കേബിൾ കമ്പനി അടച്ചു പൂട്ടലിന്റെ വക്കിൽ. സംസ്ഥാന പൊതുമേഖല സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്പനിക്ക് ഇരുമ്പനം, തിരുവല്ല, പിണറായി എന്നിവിടങ്ങളിലായി മൂന്ന് യൂണിറ്റുകളും 500-ല്‍ അധികം ജീവനക്കാരുമുണ്ട്. കെ എസ് ഇ ബി ക്ക് വേണ്ടി ഉന്നത ഗുണനിലവാരമുള്ള കേബിളുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതും 400- ൽ അധികം ജീവനക്കാര്‍ ജോലി ചെയ്യുന്നതുമായ കമ്പനിയുടെ പ്രധാനപ്പെട്ട രണ്ട് യൂണിറ്റുകളാണ് ഇരുമ്പനത്തും തിരുവല്ലയിലുമുള്ളത്. മുന്‍കാലങ്ങളില്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഈ രണ്ടു യൂണിറ്റുകളിലും പ്രവര്‍ത്തനമുലധനമില്ലാത്തതിനാലും ഇലക്ട്രിസിറ്റി ബോർഡിൽ നിന്നും ഓര്‍ഡറുകള്‍ ലഭിക്കാത്തതിനാലും കഴിഞ്ഞ ഒരു വര്‍ഷമായി ഉല്‍പ്പാദനം പൂര്‍ണ്ണമായും നിലച്ചു. സ്ഥാപനം പൂര്‍ണ്ണമായും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നു.
ജീവനക്കാരുടെ ശമ്പളം മുടങ്ങിയതോടൊപ്പം ശമ്പളപരിഷ്ക്കരണമുൾപ്പെടെ നിരവധി ആനുകൂല്യങ്ങളും നഷ്ട പ്പെട്ടു. 2016 മുതല്‍ കമ്പനിയുടെ മൂന്ന് യൂണിറ്റിൽ നിന്നും വിരമിച്ച 100-ല്‍ അധികം ജീവനക്കാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യങ്ങളും ലഭിക്കാനുണ്ട്. ജീവനക്കാരുടെ പ്രതിഷേധം മറികടക്കാനായി മാനേജുമെന്റ് വണ്ടി ചെക്കുകള്‍ നല്‍കി വിരമിച്ചവരെ കബളിപ്പിക്കുകവരെ ചെയ്തു. ചെക്ക് നൽകുന്നതിന്റെ തലേ ദിവസം ബാങ്കിൽ സ്റ്റോപ്പ് മെമ്മോ കൊടുത്ത നടപടി വൻ തട്ടിപ്പുകാർ ചെയ്തു വരുന്ന പണി പോലെ ആയെന്നു ഐ എൻ ടി യു സി ട്രാക്കോ കേബിൾ യൂണിയൻ പ്രസിഡന്റ് കെ ശിവദാസൻ നായർ, ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ എന്നിവർ പറഞ്ഞു.
അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്ഥാപനത്തെ സംര ക്ഷിക്കുന്നതിന്റെ ഭാഗമായി വ്യവസായ വകുപ്പ് മന്ത്രിയുടെ ശക്തമായ ഇടപെടല്‍ അടിയന്തിരമായി ഉണ്ടാകണമെന്നും കമ്പനി പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തന മൂലധനവും കെ എസ് ഇ ബി യിൽ നിന്നും പരമാവധി ഓര്‍ഡറുകളും അനു വദിക്കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം. പ്രത്യക്ഷ സമര പരിപാടിയിലേക്ക് തൊഴിലാളികളെ നിര്‍ബന്ധപൂര്‍വ്വം തള്ളിവിടു ന്ന സാഹചര്യമാണ് മാനേജുമെന്റിന്റെ കെടുകാര്യസ്ഥതമുലം ഉണ്ടാ യിട്ടുള്ളതെന്നും അവർ പറഞ്ഞു.
അടിയന്തിര ഇടപെടല്‍ സര്‍ക്കാരില്‍ നിന്നും ഉണ്ടാകുന്നില്ലയെങ്കില്‍ വ്യാവസായികമായി പിന്നോക്കം നില്‍ക്കുന്ന പത്തനംതിട്ട ജില്ലയിലെ ഏക പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്പനി തിരുവല്ല യൂണിറ്റ് ഉള്‍പ്പെടെയുളള മൂന്ന് യൂണിറ്റുകളും അടച്ചുപൂട്ടി പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. വ്യവസായ സംരക്ഷണവും തൊഴിലാളി അനുകൂല്യവും ആവശ്യപ്പെട്ടു നാളെ രാവിലെ 10 ന് തിരുവല്ല കെ എസ് ആർ ടി സി കവലയിൽ നിന്ന് ഫാക്ടറിയിലേക്ക് നടക്കുന്ന മാർച്ച് ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്യും.































