തിരുവനന്തപുരം : അന്താരാഷ്ട്ര ബന്ധങ്ങളുള്ള ടൈറ്റാനിയം അഴിമതിക്കേസ് ഏറ്റെടുക്കില്ലെന്ന സിബിഐ നിലപാട് ദുരൂഹമെന്ന് മന്ത്രി ഇ പി ജയരാജൻ. കേസ് ഒഴിവാക്കാൻ ബാലിശമായ വാദങ്ങളാണ് സിബിഐ ഉന്നയിക്കുന്നത്. ടൈറ്റാനിയത്തിൽ മലിനീകരണ നിർമാർജന പ്ലാന്റ് സ്ഥാപിച്ചതിലും യന്ത്രങ്ങൾ ഇറക്കുമതി ചെയ്തതിലും കോടിക്കണക്കിനു രൂപയുടെ അഴിമതി നടന്നെന്ന ആരോപണം ഉയർന്നിട്ട് ഒന്നര പതിറ്റാണ്ടിലധികമായി.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 2005ലാണ് 280 കോടിയോളം മുടക്കി പദ്ധതി കൊണ്ടുവന്നത്. ഇതിൽ 68 കോടി രൂപ തട്ടിച്ചുവെന്നാണ് പരാതി. ഫിൻലൻഡിലുള്ള കമ്പനിക്ക് ടെൻഡർ ക്ഷണിക്കാതെ കരാർ നൽകിയതുവഴിയാണ് വെട്ടിപ്പ് നടന്നതെന്ന് പറയുന്നു. വിജിലൻസ് അന്വേഷിച്ച കേസ് 2019ൽ എൽഡിഎഫ് സർക്കാരാണ് സിബിഐക്ക് വിട്ടത്. തീരുമാനം വൈകിച്ച സിബിഐ ഇപ്പോൾ കൈയൊഴിഞ്ഞതായി അറിയിക്കുന്നു. യുഡിഎഫ് ഉന്നതർ പ്രതികളായ കേസിൽനിന്ന് സിബിഐ ഒഴിവായത് ചില അവിശുദ്ധ കൂട്ടുകെട്ടുകളുടെ സൂചനയാണെന്നും ഇ പി പ്രസ്‌താവനയിൽ പറഞ്ഞു.