കാബൂൾ : അഫ്ഗാനിസ്താന്റെ അതിർത്തികൾ കാക്കാൻ ചാവേറുകളെ നിയോഗിക്കാൻ ഒരുങ്ങുകയാണ് താലിബാൻ ഭരണകൂടം. ഇതിനുവേണ്ടി ഒരു പ്രത്യേക ബെറ്റാലിയൺ രൂപവൽകരിക്കാനുള്ള ആലോചനയിലാണ് സർക്കാർ. താജിക്കിസ്താനും ചൈനയുമായി അതിര് പങ്കിടുന്ന വടക്കുകിഴക്കൻ പ്രവിശ്യയായ ബഡാക്ഷാനിലാണ് ചാവേറുകളെ വിന്യസിക്കാൻ ഉദ്ദേശിക്കുന്നതെന്ന് ഡെപ്യൂട്ടി ഗവർണർ മുല്ല നിസാർ അഹമ്മദ് അഹമ്മദി അറിയിച്ചു.
താജിക്കിസ്താനുമായി ഇപ്പോൾ തന്നെ അഫ്ഗാനിസ്താൻ സംഘർഷത്തിലാണ്. താജിക് വംശജർക്ക് പുതിയ അഫ്ഗാൻ സർക്കാരിൽ കൂടുതൽ പ്രാതിനിധ്യം വേണമെന്ന് താജിക് പ്രസിഡന്റ് ഇമോമലി റഹ്മോൻ യു.എൻ. പൊതുസഭയിൽ ആവശ്യപ്പെടുകവരെ ചെയ്തിട്ടുണ്ട്. സംഘർഷം രൂക്ഷമായതോടെ പ്രവിശ്യയിൽ വിവിധ തീവ്രവാദ സംഘടനകൾ സജീവമായിത്തുടങ്ങിയിട്ടുണ്ട്. ഇതാണ് ഒരു ചാവേർ സംഘത്തെ വിന്യസിക്കാൻ താലിബാൻ ഭരണകൂടത്തെ പ്രേരിപ്പിച്ചത്.
മൻസൂർ സേന എന്ന് അർഥം വരുന്ന ലഷ്കർ ഇ മൻസൂരി എന്നാണ് ബെറ്റാലിയന്റെ പേര്. മുൻ അഫ്ഗാൻ സർക്കാരിന്റെ സൈന്യത്തിന്റെ ആക്രമണത്തെ ചെറുക്കുകയാണ് ഇവരുടെ ദൗത്യമെന്ന് മുല്ല നിസാർ പറഞ്ഞു. അഫ്ഗാനിസ്തനിൽ ശേഷിക്കുന്ന യു.എസ്. സൈനിക ക്യാമ്പുകൾ തകർക്കുക എന്നൊരു ലക്ഷ്യം കൂടിയുണ്ട് ഇവർക്ക്. ലഷ്കർ ഇ മൻസൂരിക്ക് പുറമെ കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കായി ബാദ്രി 313 എന്നൊരു ചാവേർ സേനയെ കൂടി വിന്യസിച്ചിട്ടുണ്ട് താലിബാൻ.