ന്യൂഡൽഹി : കശ്മീർ വിഷയത്തിൽ നിലപാട് മാറ്റി താലിബാൻ. കശ്മീരിലെ മുസ്ലിങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നാണ് താലിബാൻ വക്താവ് സുഹൈൽ ഷഹീദ് പറഞ്ഞത്. ബിബിസിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. അതിൽ ഇടപെടുന്നില്ല എന്നായിരുന്നു താലിബാൻ നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഈ നിലപാട് മാറ്റുന്ന തരത്തിലുള്ളതാണ് ഇപ്പോൾ വക്താവിന്റെ പരാമർശം.
മുസ്ലിം എന്ന നിലയിൽ ജമ്മു കശ്മീരിലെ മുസ്ലിങ്ങളുടെ വിഷയത്തിൽ തങ്ങൾക്ക് അവർക്കുവേണ്ടി ശബ്ദമുയർത്താൻ അവകാശമുണ്ടെന്നാണ് താലിബാൻ വക്താവ് പറഞ്ഞത്.ജമ്മു കശ്മീരിൽ മാത്രമല്ല, ലോകത്ത് എവിടെയുമുള്ള മുസ്ലിങ്ങളുടെ വിഷയത്തിൽ തങ്ങൾ അവർക്ക് വേണ്ടി നിലകൊള്ളും എന്നും സുഹൈൽ അഭിമുഖത്തിൽ പറഞ്ഞു.
അഭിമുഖവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. നേരത്തെ ഇന്ത്യയുടെ വിദേശകാര്യ വക്താവ് താലിബാൻ വക്താവുമായി ചർച്ചകൾ നടത്തിയിരുന്നു. പക്ഷെ കശ്മീർ വിഷയം ഉൾപ്പെടെയുള്ള വിഷയത്തിൽ എന്ത് ചർച്ചകളാണ് നടന്നത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
അഫ്ഗാൻ മണ്ണ് ഇന്ത്യയിലേക്കുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കരുതെന്ന് ചർച്ചകളിൽ താലിബാനോട് ആവശ്യപ്പെട്ടതായി കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താലിബാൻ വക്താവിന്റെ കശ്മീർ പരാമർശം.