കാബൂൾ : ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലിയിൽ ലോകനേതാക്കളെ അഭിസംബോധന ചെയ്യാൻ അവസരം നൽകണമെന്ന് അഭ്യർഥിച്ച് താലിബാൻ. തിങ്കളാഴ്ചയാണ് താലിബാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുട്ടാഖ്വി യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന് ഇക്കാര്യം അഭ്യർഥിച്ച് കത്ത് നൽകിയത്.
വിഷയത്തിൽ യു.എൻ. കമ്മിറ്റിയാണ് തീരുമാനമെടുക്കുക. ദോഹ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വക്താവ് സുഹൈൽ ഷഹീനെ അഫ്ഗാനിസ്താന്റെ പുതിയ യു.എൻ. അംബാസഡറായി താലിബാൻ നിയമിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞമാസം അഫ്ഗാന്റെ ഭരണം പിടിച്ചെടുത്ത താലിബാൻ മുൻസർക്കാർ നിയോഗിച്ച യു.എൻ. പ്രതിനിധിയ്ക്ക് ഇനിമേൽ രാജ്യത്തെ പ്രതിനിധീകരിക്കാനാവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. യു.എന്നിലെ ഉന്നതതല ചർച്ചയിൽ പങ്കെടുക്കാൻ അനുമതി തേടിയുള്ള താലിബാന്റെ അഭ്യർഥന ഒൻപതംഗ കമ്മിറ്റിയാണ് പരിഗണിക്കുക. യു.എസ്., ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളാണ് കമ്മിറ്റിയിലെ അംഗങ്ങൾ.
ഈ ജനറൽ അംസബ്ലി സെഷൻ അവസാനിക്കുന്ന അടുത്ത തിങ്കളാഴ്ചയ്ക്കു മുന്നേ കമ്മിറ്റി യോഗം ചേരാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. അതുവരെ യു.എൻ. ചട്ടചപ്രകാരം അഫ്ഗാനിസ്താന്റെ നിലവിലെ പ്രതിനിധി ഗുലാം ഇസാക്സായി അംബാസഡറായി തുടരും. ജനറൽ അസംബ്ലി സെഷൻ അവസാനിക്കുന്ന സെപ്റ്റംബർ 27-ന് ഗുലാം ഇസാക്സായി അഭിസംബോധന നടത്തുമെന്നാണ് കരുതുന്നത്.