ചെന്നൈ: തമിഴ്നാട്ടിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച ജയരാജും മകൻ ബെന്നിക്സും ക്രൂരമർദനത്തിനിരയായെന്ന് സി.ബി.ഐ. ആറ് മണിക്കൂർ നേരം ഇരുവരേയും പോലീസ് മർദിച്ചു. ഫോറൻസിക് തെളിവുകളിൽ നിന്ന് പോലീസ് സ്റ്റേഷനിലെ ചുമരുകളിൽ രക്തക്കറ കണ്ടെത്താൻ സാധിച്ചിട്ടുണ്ടെന്നും സി.ബി.ഐ അറിയിച്ചു.
രാത്രി 7.45 തുടങ്ങിയ മർദനം പുലർച്ചെ മൂന്ന് മണിക്കാണ് അവസാനിപ്പിച്ചത്. ഇടവേളകളെടുത്തായിരുന്നു ഇരുവരേയും പോലീസ് മർദിച്ചത്. ഇരുവർക്കുമെതിരെ വ്യാജ കേസാണ് എടുത്തതെന്നും ബെന്നിക്സും ജയരാജും ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്നും സി.ബി.ഐയുടെ എഫ്.ഐ.ആറിലുണ്ട്.
ഇരുവരുടേയും മരണത്തിന് ശേഷം തെളിവുകൾ പോലീസ് നശിപ്പിച്ചു. രക്തംപുരണ്ട ബെന്നിക്സിൻറയും ജയരാജിൻറയും ഷർട്ടുകൾ സർക്കാർ ആശുപത്രിയിലെ കുപ്പതൊട്ടിയിൽ ഉപേക്ഷിക്കുകയാണ് പോലീസ് ചെയ്തതെന്നും സി.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. ജൂൺ 19ന് കടയടക്കാൻ 15 മിനിട്ട് വൈകിയെന്ന് ആരോപിച്ചാണ് ജയരാജിനേയും ബെന്നിക്സിനേയും കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെ മർദനത്തിൽ ഇരുവരും മരിച്ചു. തുടർന്ന് തമിഴ്നാട് പോലീസിനെതിരെ വലിയ ജനരോക്ഷം ഉയർന്നിരുന്നു.