ചെന്നൈ: മണ്ഡല പുനർനിർണയത്തിൽ കേന്ദ്രത്തിന് താക്കീതുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാനാണ് ഉദ്ദേശ്യമെങ്കിൽ വലിയ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും തെരഞ്ഞെടുപ്പ് സമയത്ത് വേഗത്തിൽ മണ്ഡല പുനർനിർണയം നടത്തുന്നത് സംശയകരമാണെന്നും സ്റ്റാലിന്‍ വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.തെരഞ്ഞെടുപ്പല്ല , തമിഴ് നാട്ടിലെ ജനങ്ങളുടെ ആത്മാഭിമാനമാണ് ഡിഎംകെയ്ക്ക് പ്രധാനം. നിർബന്ധപൂർവം നടപ്പാക്കാൻ ശ്രമിച്ചാൽ സംസ്ഥാനം സ്തംഭിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ, പ്രതിപക്ഷ പാർട്ടികളുമായോ സംസ്ഥാനങ്ങളുമായോ ആലോചിക്കാതെ മണ്ഡല പുനർനിർണ്ണയത്തിനായുള്ള ഭരണഘടനാ ഭേദഗതി ഏകപക്ഷീയമായി അടിച്ചേൽപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും സ്റ്റാലിന്‍ ആരോപിച്ചു. കേന്ദ്ര സർക്കാരിനുള്ള തന്റെ ‘അവസാന മുന്നറിയിപ്പാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഏപ്രിൽ 16-ന് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്തിരിക്കുകയാണ്. കൃത്യമായി പറഞ്ഞാൽ, തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിൽ ഇത് നിർബന്ധപൂർവം വിളിച്ചുചേർത്തതാണ്. ഈ സമ്മേളനത്തിലൂടെ, മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ഒരു ഭരണഘടനാ ഭേദഗതി ഏകപക്ഷീയമായി അടിച്ചേൽപ്പിക്കാനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്,” സുതാര്യതയോ കൂടിയാലോചനകളോ ഇല്ലാത്ത നടപടിയാണിത്..’ സ്റ്റാലിന്‍ പറഞ്ഞു.
“തുടക്കം മുതലേ ഞങ്ങൾ ഇതിനെതിരെ നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾക്കിടയിൽ ഞങ്ങൾ അവബോധം സൃഷ്ടിച്ചു. തമിഴ്‌നാട്ടിൽ മാത്രമല്ല, ഇന്ത്യയിലുടനീളം ഈ നടപടി ബാധിക്കാൻ സാധ്യതയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാക്കളെയും ഞങ്ങൾ ഒരുമിച്ച് കൊണ്ടുവരികയും ചെന്നൈയിൽ ഒരു ജോയിന്റ് ആക്ഷൻ കമ്മിറ്റി യോഗം വിളിച്ചുചേർക്കുകയും ചെയ്തു. ജനസംഖ്യാ വർOനവ് നിയന്ത്രിക്കാനും ചെറിയ കുടുംബങ്ങൾ എന്ന നയം സ്വീകരിക്കാനും കുടുംബസൂത്രണ നടപടികൾ പാലിക്കാനും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടപ്പോൾ ഞങ്ങൾ അത് അനുസരിച്ചു. അച്ചടക്കത്തോടെ അത് നടപ്പിലാക്കിയതിന് ഞങ്ങൾക്ക് ലഭിക്കുന്ന ശിക്ഷയാണോ ഇത്?” അദ്ദേഹം ചോദിച്ചു.






























