ന്യൂഡൽഹി: തമിഴ്‌നാടിന്റെ വികസന പദ്ധതികൾക്കായി കേന്ദ്ര സഹായം തേടി ഡൽഹിയിലെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്, കോൺഗ്രസ് ദേശീയ നേതാക്കളായ സോണിയ ഗാന്ധിയെയോ രാഹുൽ ഗാന്ധിയെയോ കാണാതെ മടങ്ങിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. കൂടിക്കാഴ്ചയ്ക്കായി കാത്തിരുന്ന കോൺഗ്രസ് പ്രവർത്തകർക്ക് ഇത് നിരാശയായി. രാഹുൽ ഗാന്ധിയുമായും സോണിയാ ഗാന്ധിയുമായും വിജയ് കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ഡൽഹിയിലെ സോണിയയുടെ വസതിക്ക് മുന്നിൽ വിജയിയും രാഹുലും കൈകോർത്തു നിൽക്കുന്ന വമ്പൻ ഫ്ലക്സുകൾ പ്രവർത്തകർ സ്ഥാപിച്ചിരുന്നു.
എന്നാൽ വ്യാഴാഴ്ച രാവിലെ തമിഴ്നാട് ഭവനിൽ നിന്ന് വിജയ് നേരെ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു.വമ്പൻ പദ്ധതികൾക്ക് കേന്ദ്രസഹായം തേടി പ്രധാനമന്ത്രിയുമായും ധനമന്ത്രി നിർമ്മലാ സീതാരാമനുമായും വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. വികസന കാര്യങ്ങളിൽ കേന്ദ്രവുമായി നേരിട്ട് ഉടക്കി ഫണ്ട് നഷ്ടപ്പെടുത്താൻ വിജയ് ആഗ്രഹിക്കുന്നില്ലെന്നാണ് സൂചന. കോൺഗ്രസ് പിന്തുണയോടെയാണ് തമിഴ്നാട്ടിൽ സർക്കാർ രൂപീകരിച്ചതെങ്കിലും, ദേശീയ തലത്തിൽ കോൺഗ്രസിന്റെ ഒരു സഖ്യകക്ഷി എന്ന ലേബലിൽ മാത്രം അറിയപ്പെടാൻ വിജയ് താൽപ്പര്യപ്പെടുന്നില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. നേരത്തെ കേരളത്തിലെ യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും വിജയ് പങ്കെടുത്തിരുന്നില്ല. ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആലപിക്കണമെന്ന കർശന നിലപാട് വിജയ് ഉയർത്തിയിരുന്നു. വിജയ് ഡൽഹിയിൽ നിന്ന് മടങ്ങിയതിൽ മറ്റ് അഭ്യൂഹങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അടുത്ത ആഴ്ച അദ്ദേഹം വീണ്ടും ഡൽഹിയിൽ എത്തുമ്പോൾ സോണിയയെയും രാഹുലിനെയും കാണുമെന്നും കോൺഗ്രസ് എം.പി ക്രിസ്റ്റഫർ തിലക് പറഞ്ഞു.






























