ചെന്നൈ: സനാതന ധർമം ഉന്മൂലനം ചെയ്യപ്പെടണമെന്ന തന്റെ മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. ജനങ്ങളെ വിഭജിക്കുന്ന സനാതന ധർമം തുടച്ചുനീക്കണമെന്ന് പതിനേഴാം നിയമസഭായിലെ തന്റെ കന്നി പ്രസംഗത്തിൽ ഉദയനിധി ആവർത്തിച്ചു.ജാതീയമായ വേർതിരിവുകളെ പ്രോത്സാഹിപ്പിക്കുന്ന ആശയങ്ങളെ എതിർക്കുക എന്നത് ദ്രാവിഡ രാഷ്ട്രീയത്തിന്റെ അടിസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക നീതിക്കും സമത്വത്തിനും വിരുദ്ധമായ ആചാരങ്ങളെയാണ് താൻ എതിർക്കുന്നതെന്നും, ഈ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉദയനിധിയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി.
ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന ഹിന്ദു വിരുദ്ധമാണെന്നും കോടിക്കണക്കിന് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ബിജെപി കുറ്റപ്പെടുത്തി. എന്നാൽ സഭയിൽ ഉണ്ടായിരുന്ന മുഖ്യമന്ത്രി വിജയ് വിഷയത്തിൽ മൗനം പാലിച്ചു. നേരത്തെ സനാതന ധർമത്തെ ഡെങ്കിപ്പനിയും മലേറിയെയും പോലെ തുടച്ചുനീക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഉദയനിധിയുടെ ഈ പരാമർശം രാജ്യവ്യാപകമായി വലിയ ചർച്ചയായിരുന്നു. ഇതിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുകയും സുപ്രിം കോടതി വരെ എത്തുകയും ചെയ്തു. എന്നാൽ 2023ൽ കോടതി ഈ വിഷയത്തിൽ പുതിയ കേസെടുക്കുന്നതിൽ നിന്ന് അദ്ദേഹത്തിന് നിയമപരമായ ആശ്വാസം നൽകി.






























