പത്തനംതിട്ട : ഹോർമുസ് കടലിടുക്കിൽ അമേരിക്കയും ഇറാനും നേർക്കുനേര്‍ നിൽക്കുന്നതിനാൽ കേരളത്തിലെ റോഡ് നിർമ്മാണ മേഖലയും സ്തംഭിച്ചു. ബി.എം.ബി.സി റോഡ് നിർമ്മാണം കരാറെടുത്തവരും സാധാരണ ടാറിംങ് കരാറുകാരുമാണ് യുദ്ധം മൂലം വലഞ്ഞിരിക്കുന്നത്. കിലോയ്ക്ക് 100 രൂപയുടെ വർദ്ധനവാണ് ഇപ്പോള്‍ ടാറിന് ഉണ്ടായിരിക്കുന്നത്. കരാറുകാർക്ക് ഇത് വലിയ ബാദ്ധ്യതയാകുകയാണ്. ചെറുതും വലുതുമായ പണികളുടെ കരാർ എടുത്തവർ യുദ്ധമവസാനിക്കുന്നതും ടാറിന് വില കുറയുന്നതും കാത്തിരിക്കുകയാണ്. ഒരു കിലോമീറ്റർ ബിഎം ബിസി നിലവാരത്തിൽ ടാർ ചെയ്യുന്നതിന് 45000 കിലോ ടാറാണ് വേണ്ടി വരുക. ഇതോടൊപ്പം ടാർ പ്ലാന്റിൽ ഉപയോഗിക്കുന്ന എൽ.ഡി.ഒ മിശ്രിതവും ഇതേ അളവിൽ വേണ്ടി വരും.
ഇതു കൂടാതെ ടാറിംങിന് മുമ്പ് ഉപരിതലത്തിൽ സ്പ്രേ ചെയ്യുന്ന ആർ.എസ് എന്ന മിശ്രിതത്തിനും മെറ്റൽ ചെയ്തതിനു ശേഷം സ്പ്രേ ചെയ്യുന്ന എസ്എസ് എന്ന മിശ്രിതത്തിനും വില കൂടിയിട്ടുണ്ട്. സർക്കാർ നിരക്കിനേക്കാൾ ടാറിന് 90, 100 രൂപയുടെ വർദ്ധനവാണ് നിലവിൽ. എം.എസ്.എസ്, ചിപ്പിംങ് കാർപ്പറ്റ്, ക്ലോസ് ഗ്രേഡ് ടാറിംങിനും ഇതേപോലെ വില കൂടിയിട്ടുണ്ട്. പല റോഡുകളും നിർമ്മാണത്തിനായി ഒരുക്കിയിട്ടപ്പോഴാണ് യുദ്ധവും ബഹളവും വിലക്കയറ്റവും ഇടിത്തീപോലെ വന്നത്. ലോകത്തിന്റെ ഒരു കോണിൽ നടക്കുന്ന യുദ്ധവും ബോംബിംങും കേരളത്തിലെ റോഡ് പണിയെപ്പോലും ബാധിച്ചുവെന്നത് വരാനിരിക്കുന്ന യുദ്ധക്കെടുതിയുടെ മുന്നറിയിപ്പാണ്.






























