മുംബൈ: ബാങ്ക് ജീവനക്കാരെ മേലുദ്യോഗസ്ഥർ മർദിക്കുകയും മോശമായ ഭാഷ ഉപയോഗിച്ച് ശാസിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ബന്ധൻ ബാങ്കിലെയും കാനറ ബാങ്കിലെയും ഉദ്യോഗസ്ഥർ തങ്ങളുടെ ജൂനിയർ ജീവനക്കാരെ ടാർഗെറ്റ് നേടുന്നതിൽ പരാജയപ്പെട്ടതിന് മോശമായ ഭാഷ ഉപയോഗിച്ച് ശാസിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. സംഭവം ചർച്ചയായതോടെ വിശദീകരണവുമായി ബാങ്കുകൾ രംഗത്തു വന്നു.മെയ് 4 ന് പുറത്തുവന്ന ഒരു വീഡിയോയിൽ, ജോലിയേക്കാൾ വ്യക്തിപരമായ കാര്യങ്ങൾക്ക് മുൻഗണന നൽകുന്നു എന്ന് ആരോപിച്ച് കാനറ ബാങ്ക് ഉദ്യോഗസ്ഥൻ ലോകപതി സ്വെയിൻ ജീവനക്കാരെ ശകാരിക്കുന്നത് കാണാം. അവധി ദിവസങ്ങളിൽ പോലും അധിക മണിക്കൂർ ജോലി ചെയ്യാനും കുടുംബ ബാധ്യതകൾ ഉപേക്ഷിക്കാനും അദ്ദേഹം ജീവനക്കാരോട് ആക്രോശിക്കുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നതും വാഡിയോയിൽ ഉണ്ട്.
ജോലി സമയങ്ങൾ നിങ്ങൾ വ്യക്തിപരമായ കാര്യങ്ങൾ ചെയ്യുവാനും കുടുംബത്തോടൊപ്പം യാത്ര ചെയ്യാനും ഉപയോഗിക്കുകയണെങ്കിൽ അവധി ദിവസങ്ങളിൽ ഉൾപ്പെടെ നിങ്ങൾ പണിയെടുക്കാൻ ബാധ്യസ്ഥരാണ്. ഞാൻ എൻ്റെ കുടുംബത്തെക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നത് കാനറ ബാങ്കിനാണ്. തിങ്കൾ മുതൽ ശനി വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ നിങ്ങളുടെ ജോലി പൂർത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ ഞായർ ഉൾപ്പെടെ മറ്റ് അവധി ദിവസങ്ങളിൽ ജോലി ചെയ്യണം. ഇത് എല്ലവർക്കും ബാധകമാണ്. ഇത് അനുസരിക്കൻ തയ്യാറായില്ലെങ്കിൽ കാര്യങ്ങൾ മാറും. അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.