കർണാടക: ബെംഗളൂരു – മൈസൂരു പാതയില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ പതിവായതിനെത്തുടര്‍ന്ന് എ.ഐ. ക്യാമറകള്‍ സ്ഥാപിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍.എച്ച്.എ.ഐ.). പാതയുടെ ബെംഗളൂരു – നിദാഘട്ട സെക്ഷനിലും നിദാഘട്ട- മൈസൂരു സെക്ഷനിലും പ്രത്യേക സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചു വരുകയാണ്. ആകെ 60 എ.ഐ. ക്യാമറകളാണ് സ്ഥാപിക്കുന്നത്. ഓരോ രണ്ടു കിലോമീറ്ററുകള്‍ കൂടുമ്പോഴും ക്യാമറകള്‍ സ്ഥാപിക്കും. നേരത്തേ പത്തു കിലോമീറ്റര്‍ കൂടുമ്പോള്‍ ക്യാമറകള്‍ സ്ഥാപിക്കാനായിരുന്നു തീരുമാനം. എന്നാല്‍, നിയമലംഘനം കൂടുന്നതിനാല്‍ രണ്ടു കിലോമീറ്ററുകള്‍ ആകുമ്പോള്‍ ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ വാഹനങ്ങളുടെ ചിത്രവും നമ്പര്‍ പ്ലേറ്റുകളും ചിത്രീകരിക്കും. ഇതുവഴി അധികൃതര്‍ക്ക് നിയമലംഘകര്‍ക്കെതിരേ പിഴ ഈടാക്കാനാകും. നിയമം ലംഘിക്കുന്നവര്‍ക്ക് ക്യാമറകള്‍ ഓട്ടോമാറ്റിക്കായി നോട്ടീസ് കൊടുക്കും.
പാതയില്‍ രണ്ടു പോയിന്റുകള്‍ക്കിടയില്‍ വാഹനം സഞ്ചരിക്കാനെടുത്ത സമയം ക്യാമറകള്‍ കണക്കുകൂട്ടും. അനുവദിക്കപ്പെട്ട സമയത്തേക്കാള്‍ കുറവാണെങ്കില്‍ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ് നല്‍കും. പാതയില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനെ സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ സ്വാഗതം ചെയ്യുന്നുണ്ട്. നിയമങ്ങള്‍ ലംഘിക്കുന്നതിന് മുമ്പ് ഡ്രൈവര്‍ രണ്ടു തവണ ചിന്തിക്കാന്‍ ക്യാമറകള്‍ ഇടയാക്കുമെന്ന് യാത്രക്കാര്‍ പറയുന്നു.





























