പത്തനംതിട്ട : മുംബൈയിലെ റ്റാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് കമ്പനി മാനേജിംഗ് ഡയറക്‌ടർ 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാന്‍ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധി. അടൂർ പെരിങ്ങനാട് മുണ്ടപ്പള്ളി വൈകുണ്ടം വീട്ടില്‍ അനിത കുമാരി കമ്മീഷനിൽ നല്‍കിയ ഹർജിയിലാണ് വിധി. ടാറ്റാ മോട്ടോര്‍സിന്റെ അംഗീകൃത സര്‍വ്വീസ് സെന്റര്‍ (ടാസ്) ഫ്രാഞ്ചൈസി കരുനാഗപ്പളളിയിൽ തുടങ്ങിയതുമായി ബന്ധപ്പെട്ട പരാതിയിലാണ് വിധി. ടാറ്റാ മോട്ടോര്‍സിന്റെ അഭ്യർത്ഥന അനുസരിച്ചാണ് പരാതിക്കാരി ഇങ്ങനെ ഒരു സംരംഭം തുടങ്ങിയത്. കൊച്ചിയിൽ ആഫീസുളള കോമേർഷ്യൽ വാഹനങ്ങളുടെ ഏരിയാ മാനേജര്‍ ആണ് ടാസിന്റെ ഉത്ഘാടനം നിർവ്വഹിച്ചത്. മാനേജിംഗ് ഡയറക്‌ടറുടെ പ്രതിനിധിയായിട്ടാണ് ഇദ്ദേഹം എത്തിയത്. കമ്പനിയുടെ മാനുവല്‍ പറഞ്ഞതിൻ പ്രകാരം ബിസിനസ് നടത്തുന്നതിനുവേണ്ടി എല്ലാ ഉപകരണങ്ങളും പരാതിക്കാരി വാങ്ങി എല്ലാ നിബന്ധനകളും പാലിച്ചാണ് ബിസിനസ്സ് തുടങ്ങിയത്.
എന്നാല്‍ സി.ഒ.ബി ലെറ്റര്‍ യഥാസമയം നല്‍കിയിരുന്നില്ല. കെ.എസ്.എഫ്.ഇയിൽ നിന്നും ഗ്രാമീൺ ബാങ്കിൽ നിന്നും ഇരുപത് ലക്ഷം രൂപയുടെ ലോൺ എടുത്താണ് ഇവര്‍ ബിസിനസ് സ്റ്റാർട്ട് ചെയ്തത്. എന്നാൽ സിഒബി കിട്ടാൻ താമസിച്ചത് കൊണ്ട് ലോണിന്റെ പലിശ അടക്കം വലിയൊരു തുക ആദ്യം തന്നെ നഷ്‌ടം ഉണ്ടായി. നിയമസാദ്ധ്യതയുള്ള ഒരു എഗ്രിമെന്റ് വേണമെന്ന് പലപ്രാവശ്യം പറഞ്ഞെങ്കിലും പിന്നീടാകാം എന്നായിരുന്നു കമ്പനിയുടെ നിലപാട്. എന്നാൽ ഈ സമയത്തുതന്നെ ധാരണകൾക്ക് വിരുദ്ധമായി വീണ്ടും 25 ലക്ഷം രൂപകൂടി മുടക്കണം എന്ന് കമ്പനി പറഞ്ഞു. ഇത് കൂടുതൽ ഉപകരണങ്ങൾ വാങ്ങാനാണെന്നാണ് പറഞ്ഞത്. അങ്ങനെയിരിക്കെ 2020 ൽ ഓപ്പറേറ്റിംഗ് കോഡ് യാതൊരു കാരണവും കൂടാതെ നിർത്തുകയാണ് ചെയ്തത്. ഈ വിവരം കാണിച്ച് നിരവധി മെയിലുകള്‍ കമ്പനിക്ക് അയച്ചെങ്കിലും ഓപ്പറേറ്റിംഗ് കോഡ് തുറക്കുന്നതിന് എതിർകക്ഷി തയ്യാറായില്ല.
നാളതുവരെ ഒരുകോടി 25 ലക്ഷം രൂപാ പരാതിക്കാരി വിവിധ ആവശ്യങ്ങൾക്കുവേണ്ടി ചിലവാക്കിയിരുന്നു. പരസ്യം, തൊഴിലാളികളുടെ ശമ്പളം, ഉപകരണങ്ങള്‍ എന്നിവയെല്ലാം ഇതിൽപ്പെടും. ഒടുവില്‍ റ്റാറ്റാ മോട്ടോഴ്‌സിന്റെ മനപൂർവ്വമായ പ്രവൃത്തിമൂലം പരാതിക്കാരിക്ക് ബിസിനസ്സ് നിർത്തിവെക്കേണ്ടിവന്നു. ബിസിനസ്സ് ബന്ധം അവസാനിപ്പിച്ചതായുള്ള ലെറ്ററും റ്റാറ്റാ മോട്ടോഴ്സിന് കൊടുത്തു. എന്നാൽ പിന്നീട് റ്റാറ്റാ മോട്ടോഴ്സ് വീണ്ടും ഇവരെ ബന്ധപ്പെടുകയും ബിസിനസ്സ് റീസ്റ്റാർട്ട് ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സാങ്കേതിക പരിചയമുള്ള തൊഴിലാളികളെ നിയമിക്കുകയും പുതിയ കുറെയധികം ഉപകരണങ്ങള്‍ വാങ്ങിക്കുകയും ചെയ്തു. പഴയതു എന്നാല്‍ വീണ്ടും പഴയതുപോലെ സിഒബി ലെറ്റർ കൊടുത്തില്ല. ടാറ്റാ കമ്പനിയുടെ പ്രവൃത്തി മൂലം ഒരു കോടി 25 ലക്ഷം രൂപ നഷ്ടവും മനോവേദനയും ഉണ്ടായെന്നും കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് ഹർജി ഫയൽ ചെയ്തതത്.
ഇരുകക്ഷികളെയും വിസ്തരിച്ചതിന്റെയും ഹാജരാക്കിയ തെളിവുകളുടേയും അടിസ്ഥാനത്തിൽ ടാറ്റാ കമ്പനിയുടെ ഭാഗത്തുനിന്നും ആശാസ്യമല്ലാത്ത വ്യാപാര തന്ത്രമാണ് നടപ്പാക്കിയതെന്ന് കമ്മീഷൻ കണ്ടെത്തി. ഒരു കോടി 25 ലക്ഷം രൂപ മുടക്കി ബിസിനസ്സ് ആരംഭിച്ച് റ്റാറ്റായുടെ ഏരിയ മാനേജർ വന്ന് ഉത്ഘാടനവും നടത്തിയിട്ട് ഒരു വാലിഡ് എഗ്രിമെന്റ് പരസ്പരം ഉണ്ടാക്കാതിരുന്നത് അന്യായമായ വ്യാപാരരീതി ആണെന്ന് കമ്മീഷൻ കണ്ടെത്തി. കൂടാതെ ബിസിനസ്സ് തുടങ്ങുമ്പോൾ ബിഎസ് 4 വാഹനങ്ങൾ സർവ്വീസ് ചെയ്യാനാണ് സിഒബി നൽകിയിരുന്നത്. എന്നാൽ സർവ്വീസ് തുടങ്ങിയതിനുശേഷം 25 ലക്ഷം രൂപാ കൂടി മുടക്കി ബിഎസ് 6 വാഹനങ്ങൾ കൂടി സർവ്വീസ് ചെയ്യാൻ ആവശ്യമായ ഉപകരണങ്ങൾ വാങ്ങണമെന്ന് എതിർകക്ഷിയായ റ്റാറ്റ മോട്ടോഴ്‌സ് ആവശ്യപ്പെട്ടതും തെറ്റാണെന്ന് കമ്മീഷൻ വിലയിരുത്തി.
സർവ്വീസ് തുടങ്ങിയതിനു ശേഷം നോട്ടീസ് കൊടുക്കാതെയും സമയം കൊടുക്കാതെയും ഓപ്പറേറ്റിങ് കോഡ് ബ്ലോക്ക് ചെയ്തതായും കണ്ടെത്തി. എതിർകക്ഷിയുടെ ഇത്തരം പ്രവൃത്തിമൂലം ഹർജികക്ഷിക്ക് വലിയ സാമ്പത്തിക നഷ്ടവും സമയനഷ്ടവും മനോവിഷമവും ഉണ്ടായിട്ടുള്ള സാഹചര്യത്തിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതി ചിലവും റ്റാറ്റാ മോട്ടോഴ്സ് മാനേജിംഗ് ഡയറക്‌ടർ നല്‍കണമെന്ന് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചുച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്ന് വിധി പുറപ്പെടുവിക്കുകയായിരുന്നു.































