മുംബൈ : മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന് പിഴയിട്ട് നികുതി വകുപ്പ്. 56.44 കോടി രൂപയാണ് അഹമ്മദാബാദിലെ സി.ജി.എസ്.ടി ജോയിന്റ് കമീഷണർ പിഴയിട്ടത്. നവംബർ 25നാണ് ഇതുസംബന്ധിച്ച നടപടി ജോയിന്റ് കമീഷണർ സ്വീകരിച്ചത്. നവംബർ 27നാണ് ഇതുസംബന്ധിച്ച ഉത്തരവ് തങ്ങൾക്ക് ലഭിച്ചതെന്ന് റിലയൻസ് അറിയിച്ചു. ഇൻപുട്ട് ടാക്സ് ക്രെഡിറ്റുമായി ബന്ധപ്പെട്ടാണ് പിഴശിക്ഷയെന്ന് റിലയൻസ് സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിങ്ങിൽ അറിയിച്ചു. പെനാൽറ്റിക്കെതിരെ റിലയൻസ് അപ്പീൽ നൽകുമെന്നാണ് സൂചന. സെൻട്രൽ ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് ആക്ടിലെ 74ാം വകുപ്പ് പ്രകാരമാണ് നടപടി.
റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നേരിയ നഷ്ടത്തോടെയാണ് റിലയൻസ് ഓഹരികൾ വ്യാപാരം ആരംഭിച്ചത്. പിന്നീട് റിലയൻസ് ഓഹരികൾ നഷ്ടത്തിൽ നിന്നും ലാഭത്തിലേക്ക് പോയി. 0.12 ശതമാനം നേട്ടത്തോടെ 1,565.50ത്തിലാണ് ഓഹരികളുടെ വ്യാപാരം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടക്കുന്നത്. 52 ആഴ്ചക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് റിലയൻസ് ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നത്. 2026ലും റിലയൻസ് മുന്നേറ്റം നടത്തുമെന്ന് തന്നെയാണ് പ്രവചനങ്ങൾ. ജെഫറീസ് പോലുള്ള ഏജൻസികളാണ് അടുത്ത വർഷവും ഓഹരി വിപണിയിൽ റിലയൻസ് മുന്നേറ്റം നടത്തുമെന്ന് പ്രവചിച്ചത്.





























