റാന്നി : നികുതി ഇല്ലാതെയുള്ള റബ്ബര്‍ പാല്‍ ഇറക്കുമതി നീക്കത്തില്‍ നിന്നും കേന്ദ്രം പിന്‍ന്തിരിയണമെന്ന് സി.പി.ഐ റാന്നി മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നികുതി ഇല്ലാതെയുള്ള ഇറക്കുമതി റബ്ബര്‍ കൃഷിയെ ദോഷകരമായി ബാധിക്കുകയും കര്‍ഷകര്‍ പ്രതിസന്ധിയിലാവുകയും ചെയ്യും. നിലവില്‍ 70% നികുതിയാണ് റബ്ബര്‍ പാലിന് ചുമത്തുന്നത്. ഇത് ഇല്ലാതാക്കുവാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. റാന്നി മണ്ഡലത്തിലെ മലയോര മേഖലകളിലെ കര്‍ഷകരെ ഈ നീക്കം വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കും.
കര്‍ഷകര്‍ റബ്ബര്‍ കൃഷി ഉപേക്ഷിക്കാന്‍ മാത്രമെ ഈ നീക്കം ഗുണം ചെയ്യൂ. അതോടെ ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി തൊഴിലാളികളുടെ ജീവിതം ദുസഹമാകും. അതിനാല്‍ നികുതി രഹിതമായി റബ്ബര്‍ പാല്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സർക്കാർ പിന്‍മാറണമെന്ന് സി.പി.ഐ റാന്നി മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പാര്‍ട്ടി എഴുമറ്റൂര്‍, റാന്നി എന്നു രണ്ടു കമ്മിറ്റികളായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, റാന്നി എം.എല്‍.എ അഡ്വ.പ്രമോദ് നാരായണ്‍, സംസ്ഥാന എക്സിക്യൂട്ടീവംഗം കെ.ആര്‍ ചന്ദ്രമോഹന്‍, ജില്ലാ സെക്രട്ടറി എ.പി ജയന്‍, സംസ്ഥാന കൗണ്‍സിലംഗങ്ങളായ മുണ്ടപ്പള്ളി തോമസ്, പി.ആര്‍ ഗോപിനാഥന്‍, ജില്ലാ അസിസ്റ്റന്റ്സെക്രട്ടറിമാരായ ഡി സജി, മലയാലപ്പുഴ ശശി, ജില്ലാ എക്സിക്യൂട്ടീവംഗങ്ങളായ കെ.ജി രതീഷ് കുമാര്‍, എം.പി മണിയമ്മ, അരുണ്‍ കെ.എസ് മണ്ണടി, ജിജിജോര്‍ജ്, ടി മുരുകേഷ്, കെ സതീശ്, അഡ്വക്കേറ്റ് മനോജ് ചരളേല്‍, ടി.ജെ ബാബുരാജ്അനീഷ് ചുങ്കപ്പാറ, ലിസി ദിവാന്‍, ടി.പി അനില്‍കുമാര്‍, സുഹാസ് എം. ഹനീഫ്, എ അനിജു എന്നിവര്‍ പ്രസംഗിച്ചു. റാന്നി മണ്ഡലം സെക്രട്ടറിയായി ടി.ജെ ബാബുരാജ്, എഴുമറ്റൂര്‍ മണ്ഡലം സെക്രട്ടറിയായി കെ സതീശ് എന്നിവരെ തെരഞ്ഞെടുത്തു.