മലപ്പുറം : കൊവിഡ് സെക്ട്രല്‍ മജിസ്ട്രേറ്റുമാര്‍ ഉപയോഗിച്ച ടാക്സി കാറുകളുടെ വാടകക്കായി ഡ്രൈവര്‍മാര്‍ ഓഫീസുകള്‍ കയറിയിറങ്ങാൻ തുടങ്ങിയിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞു. മലപ്പുറം തിരൂരിൽ 35 ടാക്സി കാറുകള്‍ക്കാണ് കുടിശ്ശിക തുക കിട്ടാനുള്ളത്. വില്ലേജ് ഓഫീസര്‍ മുതല്‍ ജില്ലാ കലക്ടര്‍ വരെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും ആരും ഇവരുടെ ന്യായമായ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കുന്നില്ല. കടത്തിലും വലിയ സാമ്പത്തിക ബാധ്യതയിലുമാണ് ഭൂരിഭാഗം പേരും. വീട്ടു വാടക മാത്രമല്ല ചികിത്സ പോലും വഴിമുട്ടിയ അവസ്ഥയിലാണ് പലരുമുള്ളത്.
ശമ്പളവും ആനുകൂല്യങ്ങളുമെല്ലാം കണക്ക് പറഞ്ഞ് വാങ്ങി സെക്ട്രല്‍ മജിസ്ട്രേറ്റുമാര്‍ അവരുടെ സേവനം അവസാനിപ്പിച്ച് മറ്റ് ജോലിയിലേക്ക് മടങ്ങിയിട്ട് മാസങ്ങളായി. ഇപ്പോള്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ മാത്രമാണ് അതത് പഞ്ചായത്തുകളിലെ സെക്ട്രല്‍ മജിസ്ട്രേറ്റുമാരായി ചുമതലയുള്ളത്. ഫണ്ടില്ലാത്തതാണ് ടാക്സി കാറുകളുടെ വാടക കുടിശികയാവാൻ കാരണമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിശദീകരണം. ഫണ്ടിന് എഴുതിയിട്ടുണ്ടെന്നും കിട്ടിലാലുടൻ ഡ്രൈവര്‍മാരുടെ കുടിശ്ശിക തീര്‍ക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.