പത്തനംതിട്ട : കെ എസ്. ആർ. ടി. സി ജില്ലാ ഓഫീസിലേക്ക് ജീവനക്കാരുടെ സംഘടനയായ ടി ഡി എഫിന്റെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി.
ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. ഹർത്താൽ ദിവസം 11ജീവനക്കാർക്ക് പരിക്കേറ്റു, 70 ബസുകൾ തകർത്തു, 45 ലക്ഷത്തിന്റെ നഷ്ടമുണ്ടായി, സോഷ്യൽ ഓഡിറ്റ് നടത്തുന്നവർ അത് കൂടി കാണണം. ജീവനക്കാരുടെ പെരുമാറ്റത്തെ വിമർശിക്കുന്നവർ ഹെൽമെറ്റ് ധരിച്ചു വണ്ടിയോടിക്കേണ്ടി വരുന്ന അവരുടെ ജീവിത സാഹചര്യം കൂടി ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി തീരുമാനം പിൻവലിക്കുക, കെഎസ്ആർടിസിയെ സ്വകാര്യ വത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, മെക്കാനിക്കുകളുടെ ഡ്യൂട്ടി പരിഷ്കരണം പിൻവലിക്കുക, കാലാവധി കഴിഞ്ഞ ബസുകൾക്ക് പകരം പുതിയ ബസുകൾ വാങ്ങുക. ശമ്പളം മുടക്കമില്ലാതെ നൽകുക, പ്രൊട്ടക്ഷൻ പുന:സ്ഥാപിക്കുക, സ്വിഫ്റ്റ് കമ്പനി അവസാനിപ്പിക്കുക, ശമ്പളകരാർ പൂർണമായും നടപ്പിലാക്കുക, മിനിസ്റ്റീരിയൽ ഡ്യൂട്ടി സമയം പുന: സ്ഥാപിക്കുക, കൂടുതൽ ബസുകൾ നിരത്തിലിറക്കി യാത്രാ ക്ലേശം പരിഹരിക്കുക, മാനേജ്മെന്റ് തലത്തിലെ അഴിമതികൾ അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഒക്ടോബർ ഒന്ന് മുതൽ ജീവനക്കാർ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി നേരത്തെ നഗരത്തിൽ പ്രകടനം നടത്തിയ ശേഷമാണ് ജില്ലാ ആസ്ഥാനത്ത് ധർണ്ണ നടത്തിയത്. ട്രാൻസ്‌പോർട്ട് ഡമോക്രാറ്റിക് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ഇ. ഐ ബിനോയ് അധ്യക്ഷത വഹിച്ചു. കെ. ജാസിം കുട്ടി,പി. കെ. ഗോപി, എസ്. പ്രദീപ് കുമാർ,അനിൽരാജ്, സി പി അനിൽകുമാർ, എസ്. നജീബ്, വി ജി. ബിജു, എസ്. റസാക്ക്, കെ ജി. ജിതേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.





























