ഗുണ്ടൂർ : ടിഡിപി റാലിയിക്കിടയിലെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ പാർട്ടി അദ്ധ്യക്ഷൻ ചന്ദ്ര ബാബു നായിഡു പങ്കെടുത്ത യോഗത്തിലാണ് അപകടം. റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. മരണ നിരക്ക് ഉയരാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ട്. അപകടത്തിൽപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ ആരും എത്തിയില്ലെന്നും ആരോപണം ഉയർന്നിരുന്നു.
യോഗത്തിൻ്റെ ഭാഗമായി നടന്ന റേഷൻ വിതരണത്തിനിടെയാണ് അപകടമുണ്ടായത്. ഒരാഴ്ചക്കിടയിൽ ടിഡിപി റാലിയിലുണ്ടായ രണ്ടാമത്തെ അപകടമാണിത്. നായിഡു വേദി വിട്ടതിനു പിന്നാലെ തിക്കും തിരക്കുമുണ്ടാവുകയായിരുന്നു. കഴിഞ്ഞ ആഴ്ചയിൽ ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിൽ നടന്ന ടിഡിപി റാലിയിൽ തിക്കിലും തിരക്കിലും പെട്ട് എട്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നായിഡു എത്തിയതോടെ അനുഭവപ്പെട്ട തിരക്കിലാണ് അപകടമുണ്ടായത്. തിരക്കിനിടയിൽ അഴുക്കു ചാലിൻ്റെ സ്ലാബ് പൊട്ടി വീഴുകയായിരുന്നു. മരിച്ചവരിൽ ഭൂരിഭാഗവും അഴുക്കുചാലിൽ വീണ് ശ്വാസം മുട്ടി മരിച്ചവരാണ്.





























