കോന്നി : തണ്ണിത്തോട് റോഡിൽ തേക്കില പുഴുക്കളുടെ ശല്യം രൂക്ഷമാകുന്നു. മഞ്ഞ നിറത്തിൽ കറുത്ത പുള്ളികളോടെ കാണപ്പെടുന്ന ഇത്തരം പുഴുക്കളുടെ പ്രധാന ഭക്ഷണം തേക്കിലകൾ ആണ്. തണ്ണിത്തോട് റോഡിലെ ഞ്ഞള്ളൂർ മുതൽ എലിമുള്ളുംപ്ലാക്കൽ വരെയുള്ള ഭാഗത്തും പേരുവാലി മുതൽ തണ്ണിത്തോട് മുഴി വരെയുള്ള ഭാഗത്തുമാണ് തേക്കില പുഴു ശല്യം കൂടുതലായും ഉള്ളത്. രാവിലെ ചിലന്തി വലകൾ പോലെയുള്ള നൂലുകളിൽ നൂറുകണക്കിന് പുഴുക്കളാണ് പ്രധാന റോഡുകളിലേക്ക് തൂങ്ങി ഇറങ്ങുന്നത്. ഇത്തരം പുഴുക്കൾ യാത്രക്കാരുടെ ശരീരത്തിൽ വീണാൽ അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടുന്നതും സാധാരണമാണ്.
മാത്രമല്ല ഇരുചക്ര വാഹന യാത്രക്കാരുടെ മുഖത്ത് വീഴുന്ന പുഴുക്കൾ വാഹനങ്ങൾ അപകടത്തിൽ പെടുത്തുന്നതിനും സാധ്യത ഏറെയാണ്. കാറുകളുടെയും മറ്റും ഗ്ളാസുകളിൽ വീഴുന്ന പുഴുക്കൾ പുറപ്പെടുവിക്കുന്ന ദ്രാവകം ഗ്ളാസുകളിൽ മങ്ങൽ വരുത്തുന്നതിനും ഇതും അപകട സാധ്യത വർധിപ്പിക്കുന്നതിന് കാരണമായി തീരുകയും ചെയ്യുന്നു. സിംബ്ലയ പ്യൂറ എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഇത്തരം പുഴുക്കൾ ജൂലായ് സെപ്റ്റംബർ മാസങ്ങളിൽ ആണ് കൂടുതലായും കണ്ടുവരുന്നത്.