കണ്ണൂർ : കണ്ണൂർ പാനൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അധ്യാപിക മരിച്ച സംഭവത്തിൽ ആൺസുഹൃത്ത് പിടിയിൽ. കണ്ണൂർ സർവകലാശാലയിലെ ഗസ്റ്റ് അധ്യാപികയായ ആദിത്യ അനിൽകുമാർ (28) ആണ് മരിച്ചത്. സംഭവത്തിൽ ആദിത്യയുടെ ആൺസുഹൃത്ത് ശരണിനെ ആണ് പോലീസ് പിടികൂടിയത്. ഇയാൾ പാനൂർ പോലീസിന്റെ കസ്റ്റഡിയിലാണ്. പോലീസ് ഇയാളെ ചോദ്യം ചയ്യുകയാണ്. ആൺസുഹൃത്തിന്റെ മർദനത്തിൽ മനംനൊന്താണ് ആദിത്യ ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ആദിത്യയുടെ കുടുംബം പാനൂർ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ പോലീസ് പിടികൂടിയത്.
ആത്മഹത്യയ്ക്ക് ശ്രമിച്ച ആദിത്യയെ കഴിഞ്ഞ ഞായറാഴ്‌ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു മരണം. പന്ന്യന്നൂർ മനേക്കര സ്വദേശിയായ ശരൺ മർദ്ദിച്ചതിൽ മനംനൊന്താണ് ആദിത്യ ജീവനൊടുക്കാൻ കുടുംബം പരാതി നൽകിയിരുന്നു. ശരൺ ആദിത്യയെ മർദ്ദിച്ചതായുള്ള യുവതിയുടെ അമ്മയുടെ മൊഴിയിൽ കേസെടുത്ത പാനൂർ പോലീസിന്റെ അന്വേഷണം തുടരുകയാണ്. അനിൽ കുമാർ ആണ് ആദിത്യയുടെ പിതാവ്.





























