പാലക്കാട് : കൊപ്പത്ത് സിമന്റ് ലോറി തടഞ്ഞുനിർത്തി ഡ്രൈവറിൽ നിന്ന് പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ പ്രതികൾ പിടിയിൽ. മലപ്പുറം കല്പകഞ്ചേരി പുതുക്കിടി വീട്ടിൽ ഷാഹുൽ ഹമീദും കൽപകഞ്ചേരി തയ്യിൽ ഊരാത്ത് വീട്ടിൽ അബ്ദുൽ റഹീമുമാണ് കൊപ്പം പോലീസിന്റെ അന്വേഷണത്തിൽ അറസ്റ്റിലായത്. മലപ്പുറം ജില്ലയിൽ നടത്തിയ പ്രത്യേക പരിശോധനയ്ക്കിടെയാണ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ബുധനാഴ്ച അർദ്ധരാത്രിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. വളാഞ്ചേരി ഭാഗത്തേക്ക് സിമന്റ് കയറ്റി പോവുകയായിരുന്ന ലോറിയെ കാറിലെത്തിയ സംഘം വഴിയിൽ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ഡ്രൈവറെ ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തശേഷം സംഘം കടന്നുകളഞ്ഞു. അപ്രതീക്ഷിത ആക്രമണത്തിൽ ഡ്രൈവർ ഭയന്നുപോയെങ്കിലും പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതി ലഭിച്ചതിന് പിന്നാലെ കൊപ്പം പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ഫോൺ വിവരങ്ങൾ, വാഹനങ്ങളുടെ സഞ്ചാരപാതകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് മലപ്പുറത്ത് നിന്ന് പിടികൂടാൻ പോലീസിന് സാധിച്ചത്. പ്രതികൾ കുറ്റകൃത്യം നടത്താൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും സമാന രീതിയിലുള്ള മറ്റ് കേസുകളുമായി പ്രതികൾക്ക് ബന്ധമുണ്ടോയെന്നും പരിശോധിച്ചുവരികയാണ്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.





























