ബെംഗളൂരു : സ്കൂളിലെ അധ്യാപകരുടെ പീഡനവും ഉപദ്രവവും സഹിക്കവയ്യാതെ എട്ടാംക്ലാസ് വിദ്യാർഥി ജീവനൊടുക്കിയെന്ന് ആരോപണം. ബെംഗളൂരുവിലെ മരസുരുവിലെ സർക്കാർ സ്കൂളിലെ വിദ്യാർഥിയാണ് ജീവനൊടുക്കിയത്. കുട്ടിയെ വെള്ളിയാഴ്ച രാവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കൈപ്പടയിൽ എഴുതിയ ആത്മഹത്യക്കുറിപ്പും പോലീസ് കണ്ടെത്തി. ഹോംവർക്ക് ചെയ്യാത്തതിന് പെൺകുട്ടിയെ അധ്യാപകൻ വഴക്കുപറയുകയും 20 രൂപ പിഴയടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ സ്കൂളിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് തന്നെ മാനസികമായി തളർത്തിയെന്ന് ആത്മഹത്യക്കുറിപ്പിൽ പറയുന്നു. സ്കൂളിൽ നിന്ന് പണം മോഷ്ടിച്ചെന്ന് ആരോപിച്ച് കുട്ടിയ പരസ്യമായി ശാസിച്ചിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതിൽ സ്ഥിരീകരണമില്ല.
ഞാൻ ഇനി ജീവിക്കാൻ അർഹയല്ല എന്നും അപമാനം താങ്ങാൻ വയ്യ എന്നും കുട്ടി കുറിപ്പിൽ പറയുന്നു എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. അമ്മയോടും സഹോദരങ്ങളോടും മറ്റു കുടുംബാംഗങ്ങളോടും മാപ്പ് ചോദിക്കുകയും ആത്മഹത്യ ചെയ്യാനുള്ള തീരുമാനം തന്റേത് മാത്രമാണെന്നും കുറിപ്പിലുണ്ട്. സ്കൂളിൽ നിന്ന് അധ്യാപകൻ ശാസിച്ചതിന് പിന്നാലെയാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് മാതാവ് പറഞ്ഞു. വീട്ടിൽ അവൾക്ക് യാതൊരു പ്രശ്നവും ഇല്ലായിരുന്നെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.‘‘എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് എനിക്കറിയില്ല. വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അവൾ അത് എന്നോട് പറയുമായിരുന്നു. സ്കൂളിലെ ചില അധ്യാപകർ അവളെ ബുദ്ധിമുട്ടിച്ചെന്നാണ് കേട്ടത്. എന്നാൽ അത് ആരാണെന്ന് എനിക്ക് അറിയില്ല. മകൾ ആത്മഹത്യ ചെയ്ത സമയത്ത് ഞാൻ ആശുപത്രിയിലായിരുന്നു. വീട്ടുകാർ വിളിച്ച് അറിയിച്ചപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്’’– കുട്ടിയുടെ മാതാവ് പറഞ്ഞു.






























