ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂളുകളിലും ക്ലാസ് മുറികളിലും രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കും സ്വകാര്യ വ്യക്തികൾക്കും പ്രവേശനം വിലക്കി വിജയ് സർക്കാരിന്റെ ഉത്തരവ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനത്തിനു മാത്രമുള്ളതാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുള്ളതല്ലെന്നും വ്യക്തമാക്കിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഔദ്യോഗിക സർക്കാർ പരിപാടികളിൽ പങ്കെടുക്കുന്ന ജനപ്രതിനിധികൾക്ക് മാത്രമായിരിക്കും ഇനി മുതൽ സ്‌കൂളുകളിൽ പ്രവേശനം അനുവദിക്കുകയെന്ന് സ്കൂൾ വിദ്യാഭ്യാസ മന്ത്രി രാജ് മോഹൻ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
ക്ലാസ് മുറികൾ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ളതാണെന്നും രാഷ്ട്രീയ നേതാക്കളെയോ വ്യക്തികളെയോ പുകഴ്ത്തുന്ന ചടങ്ങുകൾക്കായി ഇവ ഉപയോഗിക്കരുതെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. കൂടാതെ, രാഷ്ട്രീയ നേതാക്കളുടെ ജന്മദിനാഘോഷങ്ങൾ സ്കൂൾ ക്യാംപസുകളിലോ ക്ലാസ് മുറികളിലോ നടത്തുന്നത് പൂർണമായും നിരോധിച്ചു. സർക്കാർ സ്കൂളുകളിൽ നടത്തുന്ന ഏതൊരു പരിപാടിയും നിഷ്പക്ഷത പുലർത്തുന്നതും വിദ്യാഭ്യാസവുമായി ബന്ധമുള്ളതുമായിരിക്കണം. സ്കൂളുകളിൽ പരിപാടികൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്നും സർക്കാർ അറിയിച്ചു.






























