കൊല്ലം : ദേശീയപാത ഫീസ് ചട്ടങ്ങൾ പ്രകാരം പതിവായി ദേശീയപാത ഉപയോഗിക്കുന്ന വാഹനങ്ങൾക്കുളള ഇളവുകളുടെ ആനുകൂല്യം കെഎസ്ആർടിസിക്കും ലഭ്യമാണെന്ന് കേന്ദ്ര ദേശീയപാത റോഡ് മന്ത്രി നിതിൻ ഗഡ്കരി എൻ.കെ. പ്രേമചന്ദ്രൻ എംപിയെ ലോക്സഭയിൽ അറിയിച്ചു. പതിവായി യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് പ്രതിമാസം ഒറ്റ യാത്രയ്ക്കായി സാധാരണ ഫീസിന്റെ മുന്നിൽ രണ്ട് മാത്രം അടച്ച് യാത്ര ചെയ്യാം. 24 മണിക്കുറിനുളളിൽ മടങ്ങി വരുന്ന യാത്രയ്ക്ക് ഒറ്റ യാത്രാ ഫീസിന്റെ ഒന്നര മടങ്ങ് അടച്ചാൽ മതിയാവും. ടോൾ പ്ലാസ സ്ഥിതി ചെയ്യുന്ന ജില്ലയിൽ റജിസ്റ്റർ ചെയ്ത വാണിജ്യ വാഹനങ്ങൾക്ക് സർവീസ് റോഡോ .ബദൽ റോഡോ ഇല്ലെങ്കിൽ നിശ്ചിത ടോളിന്റെ പകുതി നൽകിയും യാത്ര ചെയ്യാവുന്നതാണ്.
ഈ ആനുകൂല്യം കെഎസ്ആർടിസിക്കും പ്രയോജനപ്പെടുത്താം. ദേശീയപാതകളിൽ കെഎസ്ആർടിസിക്ക് ടോൾ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്. കെഎസ്ആർടിസിയെ ഒഴിവാക്കാനുള്ള നിർദേശം കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കലിന് കേരളം പണം നൽകിയ പശ്ചാത്തലത്തിൽ ടോൾ പിരിക്കുന്ന തുകയുടെ വിഹിതം കേരളത്തിന് നൽകാനാകില്ല. സംസ്ഥാനങ്ങളിൽ നിന്നു ലഭിക്കുന്ന ടോൾ വരുമാനം ഇന്ത്യയുടെ സംയോജിത നിധിയിൽ നിക്ഷേപിക്കും.
ബജറ്റ് വകയിരുത്തലിലൂടെ ലഭിക്കുന്ന ഈ നിധി ദേശീയപാതകളുടെ പരിപാലനം, വികസനം എന്നിവയ്ക്ക് വിനിയോഗിക്കും. ഭൂമി ഏറ്റെടുക്കലിന്റെ ചെലവ് കേരളത്തിൽ വളരെ കൂടുതൽ ആയിരുന്നിട്ടും ദേശീയപാത വികസന പദ്ധതിക്കാണ് കേന്ദ്രം മുൻഗണന നൽകിയത്. എൻഎച്ച് 66ന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ ചെലവ് 23,350 കോടി രൂപയും നിർമാണച്ചെലവ് 28,370 കോടി രൂപയുമാണ്. ഇതിൽ കേരള സർക്കാരിന്റെ വിഹിതം 5800 കോടി രൂപയാണ്. ദേശീയപാത വികസനം വഴി പ്രദേശവാസികൾക്ക് സാമൂഹികവും സാമ്പത്തികവുമായി ഗുണങ്ങൾ ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.






























